തിരുവനന്തപുരം: ഒൻപത് വിസിമാരും നാളെ രാജിവയ്ക്കണമെന്ന ഗവർണറുടെ ഉത്തരവിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.ഗവർണറുടെ നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും അധികാരം തോന്നിയത് പോലെ ഉപയോഗിക്കാനുള്ളതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഗവർണറുടെ നിർദ്ദേശത്തിനോട് കേരളം വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘപരിവാർ തീരുമാനം നടപ്പിലാക്കാൻ ഉദേശിച്ചുള്ള പ്രവർത്തനങ്ങളാണ് ഗവർണർ നടത്തുന്നത്. ഇപ്പോഴത്തെ വിസിമാരെ രാജിവെപ്പിച്ച് ആർഎസ്എസുകാരെയും ബിജെപിക്കാരെയും നിയമിക്കാനാണ് അദ്ദേഹത്തിന്റെ മനസിലിരിപ്പെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.
അതൊന്നും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. ജനാധിപത്യ വിശ്വാസികൾ ഇതിനെതിരെ നിലപാട് സ്വീകരിക്കണം. എതെങ്കിലും ഒരു വിധിയുണ്ടായാൽ അത് ബാധകമാക്കാൻ ഇദ്ദേഹത്തിനെന്താ സുപ്രീകോടതിയുടെ അധികാരമുണ്ടോ. അതിന് വഴങ്ങി കൊടുക്കില്ല. ഗവർണറുടെ നിർദേശത്തെ നിയമപരമായി നേരിടുമെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, കൊച്ചി സർവ്വകലാശാല,ഫിഷറീസ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല,സാങ്കേതിക സർവ്വകലാശാല,ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല,കാലിക്കറ്റ് സർവ്വകലാശാല,മലയാള സർവ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്. 5 വി സി മാർ ഒറ്റപേരിലുള്ള ശുപാർശയിൽ നിയമിച്ചവരാണ്. 4 പേരുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവൻ വിശദീകരിച്ചു.
Comments