തിരുവനന്തപുരം: ഗവർണറുടെ ആരോപണങ്ങളിൽ പ്രകോപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമങ്ങളോട് കടക്കു പുറത്ത് പറഞ്ഞത് മുഖ്യമന്ത്രിയാണെന്ന് ഗവർണർ പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. അധികാര പരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ടെ എന്നാണ് പിണറായി വിജയൻ പറഞ്ഞത്. മാദ്ധ്യമങ്ങളെ സിന്‍ഡിക്കറ്റ് എന്നുവിളിച്ചില്ലേ എന്നാണ് ഗവർണർ ചോദിക്കുന്നത്. അത്തരം പരിപ്പൊന്നും ഇവിടെ വേവില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാദം.
ഗവർണർ ഗവർണുടെ ചുമതലകൾ നിർവ്വഹിച്ചാൽ മതി. ചില തോണ്ടലും കുത്തലുമൊക്കെ കണ്ടു. മാദ്ധ്യമങ്ങളെ മുഖ്യമന്ത്രി സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്ന് എന്തോ വല്ല്യ കാര്യം പോലെ ഗവർണർ ചോദിക്കുന്നതു കേട്ടു. ആ പരിപ്പൊന്നും ഇവിടെ വേവില്ല. അന്തസ്സുള്ള കാര്യങ്ങൾ അന്തസ്സോടെ പറയാൻ കഴിയുന്നവരാണ് തങ്ങൾ. ആരോടും അപമര്യാദയായി പെരുമാറുകയില്ല, അതിന്റെ ആവശ്യവുമില്ല. മെല്ലെ ഒന്ന് തോണ്ടി കളയാമെന്ന് വച്ചാൽ ആ തോന്നലൊന്നും ഇവിടെ ഏശില്ല എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഗവർണറെ നിങ്ങൾ എന്നാണ് മുഖ്യമന്ത്രി അഭിസംബോധന ചെയ്തത്. നിങ്ങൾ ഗവർണറുടെ സ്ഥാനത്തിരിക്കുമ്പോൾ അതിന്റേതായ പദവിയും അധികാരവും ഉണ്ട്. അത് വച്ചുകൊണ്ട് പ്രവർത്തിച്ചു കൊള്ളണം. അതിനപ്പുറം ഒരിഞ്ചു കടക്കാമെന്ന് വിചാരിക്കരുത്. ഭരണഘടന നിങ്ങൾക്ക് തന്നിട്ടുള്ള ചില അധികാരങ്ങളുണ്ട്. സംസ്ഥാന സർക്കാർ എന്താണോ നിങ്ങളെ ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങൾ ചെയ്യാനാണ് ഭരണഘടന നൽകുന്ന അധികാരം. നിങ്ങൾക്ക് വ്യക്തിപരായി ഒരു കാര്യവും ചെയ്യാനാകില്ല, അതിന് പുറപ്പെടേണ്ട. അത് സമ്മതിച്ച് തരാൻ സാധിക്കില്ല. ഇവിടെ നിയമ വ്യവസ്ഥയുണ്ട്, ജനാധിപത്യത്തിന്റെ രീതികളുണ്ട്, കീഴ്വഴക്കങ്ങളുണ്ട്. അത് അനുസരിച്ച് ഗവർണർ മുന്നോട്ട് പോയാൽ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
Comments