ലക്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയ്‌ക്കെത്തിയ രോഗിക്ക് രക്തഘടകമായ പ്ലേറ്റ്‌ലറ്റിന് പകരം മൊസംബി ജ്യൂസ് നൽകിയ സംഭവത്തിൽ ശക്തമായ നടപടിയുമായി യോഗി സർക്കാർ. അപകടത്തിന് കാരണമായ ആശുപത്രി കെട്ടിടം പൊളിച്ചു നീക്കും.
കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്നും രണ്ടു ദിവസത്തിനകം ഒഴിയണമെന്നും ചൂണ്ടിക്കാട്ടി അധികൃതർക്കു നോട്ടീസ് നൽകി. ഉടൻ തന്നെ സർക്കാർ ബുൾഡോസർ നടപടിയിലേക്ക് നീങ്ങുമെന്നാണ് വിവരം.
രോഗി മരിച്ചതിനെത്തുടർന്ന് ആശുപത്രി പൂട്ടിയിരുന്നു. ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ പിഴവുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമാകെയർ ആശുപത്രി സീൽ ചെയ്തത്.
പ്രദീപ് പാണ്ഡെ (32) എന്നയാളാണു മരിച്ചത്.കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിൽ വ്യാജ പ്ലേറ്റ്ലറ്റുകൾ വിൽക്കുന്ന സംഘത്തിലെ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാണ്ഡെയ്‌ക്കു നൽകിയ ദ്രാവകത്തിന്റെ ബാക്കി പരിശോധനയ്‌ക്ക് അയച്ചിരുന്നു. അന്വേഷണത്തിന് മൂന്നംഗ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
ഡെങ്കിപ്പനി ബാധിതാനായ 32 വയസുകാരനെ ഒക്ടോബർ 17 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ ബ്ലഡ് പ്ലാസ്മ കുറവാണെന്നും ബ്ലഡ് ബാങ്കിൽ നിന്ന് വാങ്ങി കൊണ്ട് വരാനും ഡോക്ടർ ആവശ്യപ്പെട്ടു. കുടുംബം തൊള്ളായിരം രൂപയ്‌ക്ക് പ്ലേറ്റ്ലെറ്റ് വാങ്ങി ഏൽപ്പിച്ചു. ഇത് ഡ്രിപ്പിലൂടെ രോഗിക്ക് നൽകി. എന്നാൽ ഇതോടെ ഇയാളുടെ നില വഷളായി.ഒക്ടോബർ 19 ന് ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Comments