തിരുവനന്തപുരം : ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ വിമർശനവുമായി ആർഎസ്പി നേതാവ് ഷിബു ബേബി. ഗവർണറുടെ മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്നാണ് ഷിബു വിമർശിച്ചിരിക്കുന്നത്. ഗവർണറുടെ ചിത്രം ഉൾപ്പെടെ ചേർത്ത് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ധനമന്ത്രിയെ മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരിക്കുന്നത്.കെ എൻ ബാലഗോപാലിനോടുള്ള പ്രീതി നഷ്ടമായെന്നാണ് ഗവർണർ കത്തിൽ വ്യക്തമാക്കുന്നത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും മന്ത്രി ശ്രമിച്ചു. ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തി തുടങ്ങിയ കാര്യങ്ങളും കത്തിൽ ഗവർണർ ആരോപിക്കുന്നുണ്ട്.
എന്നാൽ മന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്നാണ് മുഖ്യമന്ത്രി കത്തിന് മറുപടി നൽകിയത്. ഇതിനിടെ ഗവർണറുടെ ആവശ്യത്തിനെതിരെ പ്രതികരിച്ച് ധനമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികൾ രാജ്യത്തെ ഒരു ഗവർണറിൽ നിന്നും ഉണ്ടാവില്ല. ഗവർണറുടെയും മുഖ്യമന്ത്രിയുടെയും കത്തിടപാടുകളിൽ താൻ പ്രതികരിക്കുന്നില്ല. താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല എന്നിങ്ങനെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
Comments