ആലപ്പുഴ: ഹരിപ്പാട് താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളിൽ എച്ച്5 എൻ1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭയിലെ ഒമ്പതാം വാർഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളിൽ നിന്നായിരുന്നു സാമ്പിളുകൾ ശേഖരിച്ചത്.
പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും പക്ഷികളെയും കൊന്നൊടുക്കും. ഇതിനായി സർക്കാർ നിർദേശം ലഭിക്കുന്ന മുറയ്‌ക്ക് നടപടികൾ ആരംഭിക്കും. കണക്കുകൾ പ്രകാരം 20,471 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടി വരിക.
അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്നും പക്ഷികളെ കൊണ്ടുവരുന്നതും കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് കൃത്യമായി നിരീക്ഷിക്കാൻ പോലീസ്, റവന്യൂ വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. പ്രദേശത്ത് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കണമെന്നാണ് ജില്ലാ കളക്ടറുടെ നിർദേശം. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടി ശക്തമാക്കുന്നതിനും കളക്ടർ നിർദേശം നൽകി.
Comments