കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർക്കെതിരെ ബഹുജനങ്ങളെ അണിനിരത്തുമെന്നാണ് കാനത്തിന്റെ വെല്ലുവിളി. ജനങ്ങളെ അണിനിരത്തി ഗവർണറുടെ ജനാധിപത്യ വിരുദ്ധ നടപടികളെ നേരിടും. ഗവർണറെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ദേശ സ്‌നേഹത്തിന്റെ ശതമാനം അളക്കാനുള്ള പണി ഗവർണറെ ഏൽപ്പിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, രാജി ആവശ്യപ്പെടാൻ ഗവർണർ ചൂണ്ടിക്കാണിച്ച പ്രസംഗത്തെ ന്യായീകരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്തെത്തി. ഗവർണർ ചൂണ്ടിക്കാട്ടുന്നത് പോലെ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാൻ പറ്റുന്ന ഒന്നല്ല താൻ നടത്തിയ പ്രസംഗമെന്ന് ബാലഗോപാൽ പറഞ്ഞു. പ്രസംഗത്തിൽ തെറ്റില്ല എന്ന സർക്കാരിന്റെ നിലപാട് തന്നെയാണ് പ്രതിപക്ഷവും ആവർത്തിക്കുന്നത്.
ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോടതിയെ ആരെങ്കിലും സമീപിച്ചാലുള്ള പ്രശ്നങ്ങളെപ്പറ്റിയും സർക്കാർ വിലയിരുത്തുന്നുണ്ട്. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സർക്കാർ കൂടിയാലോചന നടത്തി. വിഷയം ഭരണഘടനാ ബെഞ്ച് വരെ നീളാവുന്ന കേസായി മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.
Comments