വാഴ്‌സോ: ബുൾഡോസർ പ്രയോഗവുമായി പോളണ്ട് സർക്കാരും. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ചരിത്രശേഷിപ്പുകളെ ബുൾഡോസർ ഉപയോഗിച്ചാണ് സർക്കാർ തകർത്തെറിഞ്ഞത്. ഇതോടെ പോളണ്ട് റെഡ് ആർമി സൈനികരുടെ ശേഷിച്ചിരുന്ന നാല് സ്മാരകങ്ങൾ നിലംപതിച്ചു. ബുൾഡോസറും ഡ്രില്ലുകളും യന്ത്രങ്ങളും ഉപയോഗിച്ചായിരുന്നു നാല് സ്മാരകങ്ങളും പൊളിച്ചത്.
രാജ്യത്ത് കമ്യൂണിസ്റ്റ് കാലഘട്ടത്തിൽ ഉയർന്ന സ്മാരകങ്ങളായിരുന്നു ഇത്. പണ്ട് നാസി ജർമ്മൻ സേനയ്‌ക്കെതിരായി നടത്തിയ യുദ്ധത്തിൽ മരിച്ച റെഡ് ആർമി സേനയിലെ ആളുകൾക്ക് വേണ്ടി പണിതുയർത്തിയതായിരുന്നു സ്മാരകങ്ങൾ. എന്നാൽ പോളണ്ടിലെ റഷ്യൻ ആധിപത്യത്തിന്റെ പ്രതീകമായി തുടരുന്ന ഇത്തരം സ്മാരകങ്ങളും തിരുശേഷിപ്പുകളും നീക്കം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അതെല്ലാം തച്ചുടയ്‌ക്കുകയായിരുന്നു. യുക്രെയ്‌നിനെതിരായി റഷ്യ നടത്തുന്ന അതിക്രമത്തെ അപലപിക്കുന്നുവെന്നും പോളണ്ട് സർക്കാർ പറഞ്ഞു.
കമ്യൂണിസ്റ്റ് ഭരണം അവസാനിച്ച 1989ൽ മുതൽ തന്നെ ഇത്തരം നടപടികൾ പോളണ്ട് കൈക്കൊണ്ടിരുന്നു. പൊതുസ്ഥലത്ത് നിന്ന് കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഓർമ്മകൾ പാകി നിൽക്കുന്ന ഫലകങ്ങളും പ്രതിമകളും സ്മാരകങ്ങളുമെല്ലാം പോളണ്ട് സർക്കാർ എടുത്തുകളഞ്ഞു.
പോളണ്ടിലെ സ്‌റ്റേറ്റ് ഹിസ്‌റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തലവനായ കരോൾ നവ്‌റോക്കിയാണ് ശേഷിച്ചിരുന്ന സ്മാരകങ്ങൾ പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി എത്തിയിരുന്നത്. മനുഷ്യരെ അടിമകളാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥയെയാണ് ഈ കമ്യൂണിസ്റ്റ് സ്മാരകങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. നാണക്കേടിന്റെ സ്മാരങ്ങളാണിവയെന്നും നവ്‌റോക്കി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് സ്മാരകങ്ങൾ തകർത്തത്.
Comments