ആലപ്പുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവർണറെ ശുംഭൻ എന്ന് വിളിച്ചാണ് സിപിഐ നേതാവിന്റെ പരിഹാസം. ലോകത്തിന്റെ എല്ലാ അധികാരങ്ങളും തന്റേതാണെന്ന് ഏതെങ്കിലുമൊരു ശുംഭന്‍ വിചാരിച്ചാല്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് കാനം ചോദിച്ചു.
ധനമന്ത്രി കെഎന്‍ ബാലഗോപാലിലുള്ള പ്രീതി പിന്‍വലിച്ചതിനാൽ ഗവർണറുടെ മേലുള്ള പ്രീതി ഞങ്ങളും പിൻവലിച്ചു. സിപിഎമ്മിലും സിപിഐയിലും ഒഴിച്ച് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചയാളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒമ്പത് പാര്‍ട്ടികളില്‍ മാറി മാറി കയറിയിറങ്ങി. ഇപ്പോള്‍ കേരളത്തില്‍ ഗവര്‍ണര്‍ കസേരയിലിരുന്ന് രാഷ്‌ട്രീയം കളിക്കുകയാണെന്നും കാനം രാജേന്ദ്രന്‍ പരിഹസിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. കേരള ജനതയ്‌ക്ക് ഗവർണറോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ നാടിന്റെയാകെ അനിഷ്ടം വേണ്ടുവോളം സമ്പാദിച്ചു കഴിഞ്ഞ ഗവർണർ എത്രയും വേഗം രാജിവെച്ച് മുഴുവന്‍ സമയ സംഘപരിവാര്‍ പ്രവര്‍ത്തകനാവണമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
Comments