ദിസ്പൂർ: ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി മതപരമായ ചടങ്ങുകളിൽ പങ്കെടുത്തതിന് വീണ്ടും വിദേശികൾ പിടിയിൽ. നേരത്തെ മൂന്ന് സ്വീഡിഷ് പൗരന്മാരെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ജർമൻ പൗരന്മാരെ ഇതേ കുറ്റത്തിന് പോലീസ് പിടികൂടിയത്. ഏഴ് ജർമ്മൻ പൗരന്മാരാണ് വിസാ മാനദണ്ഡങ്ങൾ ലംഘിച്ച് ഇത്തരത്തിൽ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്.
അസമിലെ കാസിരംഗ ദേശീയോദ്യാനത്തിന് സമീപമുള്ള ഗ്രാമത്തിൽ നിന്നാണ് ജർമൻ സ്വദേശികളെ പിടികൂടിയത്. അസമിലെ വിവിധയിടങ്ങളിൽ പള്ളികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുത്തവരാണിവർ. അവിടെ മതപരമായ പ്രസംഗങ്ങൾ നടത്തുകയും ഇവർ ചെയ്തിരുന്നു. തുടർന്ന് അസമിലെ ഗോലാഘട്ട് ജില്ലയിൽ വെച്ച് ഇവർ പിടിയിലായി. മിഷനറി വിസ എടുത്താൽ മാത്രമേ മതപരമായ ചടങ്ങുകളിൽ പങ്കാളികളാകാൻ വിദേശികൾക്ക് കഴിയൂ. ടൂറിസ്റ്റ് വിസയിൽ ഇത് അനുവദിനീയമല്ലെന്നതാണ് പിടിയിലാകാൻ കാരണം.
ക്രിസ്റ്റ്യൻ റെയ്സർ, മൈക്കൽ എറിക് ഷാപ്പർ, മെർട്ടൻ അസ്മസ്, കൊർണേലിയ വോൺ ഒണിംബ്, ഹിൻറിച്ച് ലുപ്പൻ, ക്രിസ്റ്റ ഒലിയേറിയസ്, ലിസ ഐമി ബ്ലൂം എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ജാർഖണ്ഡിൽ നിന്നുള്ള മുകുത് ബോദ്ര എന്നയാളും പിടിയിലായിട്ടുണ്ട്.
വിദേശി നിയമം സെക്ഷൻ 14 പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 500 ഡോളർ വീതം ഇവർ പിഴയൊടുക്കണം. ശേഷം ഇവരെ നാടുകടത്തും. പിഴയടച്ചില്ലെങ്കിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്യും. ജർമ്മൻ പൗരന്മാർ ഒക്ടോബർ 21 മുതൽ സംസ്ഥാനത്തുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
Comments