ന്യൂഡൽഹി : സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകനും മുൻ കോൺഗ്രസ് നേതാവുമായ കപിൽ സിബലിന് ഫീസായി നൽകുന്നത് 15.5 ലക്ഷം രൂപ. കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ട്രാൻസ്ഫർ ഹർജിയിൽ കേരളത്തിന് വേണ്ടി ഹാജരാകുന്നത് സിബലാണ്. അതിനായി സിബലിന് നൽകുന്ന ഫീസാണിത്. കേരളത്തിന് വേണ്ടി സുപ്രീം ഹാജരായ അഭിഭാഷകന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരി നായർ പുറത്തിറക്കി.
ഇഡിയുടെ ഹർജി പരിഗണിച്ച ഒക്ടോബർ 10 ന് സുപ്രീം കോടതിയിൽ ഹാജരായതിനാണ് സിബലിന് പണം കൈമാറാൻ നിർദ്ദേശിച്ചത്. 1978 ലെ കെജിഎൽഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നൽകാനുള്ള ഉത്തരവ് പുറത്തിറക്കിയത്. ഈ തുക സിബലിന് കൈമാറാനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
നവംബർ 3 നാണ് ഇഡി ഹർജി ഇനി സുപ്രീം കോടതി പരിഗണിക്കുന്നത്. അന്നും സംസ്ഥാനത്തിന് വേണ്ടി സിബൽ തന്നെയാണ് ഹാജരാകുക.
Comments