കോട്ടയം : കത്തി വിലകൂട്ടി വിൽപ്പന നടത്തിയതിന് ആമസോണിന് പിഴ. പരമാവധി വിലയേക്കാൾ കൂടിയ വിലയ്‌ക്ക് കത്തി വിൽപന നടത്തിയതിന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ഈടാക്കാൻ ഉത്തരവിട്ടത്. 191.96 രൂപ വിലയുള്ള കത്തിക്ക് 410 രൂപയെന്ന് കാണിച്ച്, അത് 45 ശതമാനം വിലക്കിഴിവിൽ 215 രൂപയ്‌ക്കാണ് വിൽപ്പന നടത്തിയത്.
പരസ്യം കണ്ട് കത്തി വാങ്ങിയ ഉപഭോക്താവ് പിന്നീടാണ് കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു. 191.96 രൂപ പരമാവധി വില പ്രിന്റ് ചെയ്ത പായ്‌ക്കറ്റ് 410 രൂപ എന്നു വ്യാജപരസ്യം നൽകി 215 രൂപ ഡിസ്‌കൗണ്ട് വില ഈടാക്കിയ ആമസോൺ ഗുരുതരമായ നിയമലംഘനം നടത്തിയതായി കമ്മീഷൻ കണ്ടെത്തി.
പരാതിക്കാരന്റെ കൈയിൽ നിന്ന് അധികമായി ഈടാക്കിയ 23.04 രൂപ ഒമ്പതു ശതമാനം പലിശയടക്കം തിരികെ നൽകാനാണ് ഉത്തരവ്. പരാതിക്കാരന് നഷ്ടപരിഹാരമായി 10,000 രൂപ നൽകാനും ഉത്തരവിട്ടു. പ്രസിഡന്റ് വി.എസ് മനുലാൽ, അംഗങ്ങളായ ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ കമ്മീഷനാണ് വിധി പ്രസ്താവിച്ചത്.
Comments