ബംഗളൂരു: കന്നഡ ചിത്രം കാന്താരയുടെ ചിത്രീകരണത്തിനിടെ കഥാപാത്രത്തെ ഉൾക്കൊള്ളാനായി നടത്തിയ ശ്രമങ്ങൾ തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ഋഷബ് ഷെട്ടി. സിനിമയിൽ ഒഴിവാക്കാനാകാത്ത ദൈവ കൊലയുടെ ഷൂട്ടിംഗിനായി മാംസാഹാരം ഒഴിവാക്കിയതുൾപ്പെടെയുള്ള കാര്യങ്ങളാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഒരു മാസത്തോളം സസ്യാഹാരം മാത്രം കഴിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണത്തിനിടെ തീക്കൊള്ളി കൊണ്ട് അടിക്കുന്ന രംഗമുണ്ട്. ഇത് യഥാർത്ഥത്തിൽ ചിത്രീകരിച്ചതാണ്. തീക്കൊള്ളികൊണ്ടുള്ള അടിയേറ്റ് തന്റെ പുറം പൊള്ളിപ്പോയി. അഭിനയം എന്നത് വളരെ സങ്കീർണമായ ഒന്നാണ്. ദൈവ കൊലയുടെ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ താൻ 60 കിലോയോളം ഭാരമാണ് ചുമന്നത്. ഇതിന്റെ ചിത്രീകരണം ആരംഭിച്ചതോടെ താൻ മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കി. ഏകദേശം 30 ദിവസത്തോളം സസ്യാഹാരം മാത്രമാണ് കഴിച്ചിരുന്നത്. വേഷം ധരിച്ച ശേഷം കരിക്കിൻ വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. ചടങ്ങ് ആരംഭിക്കുന്നതിന് മുൻപും ശേഷവും അവർ തങ്ങൾക്ക് പ്രസാദം നൽകിയിരുന്നുവെന്നും ഋഷബ് വ്യക്തമാക്കി.
തനിക്ക് ശരിക്കും മടുത്തിരുന്നു. എന്നാൽ ചുറ്റുമുള്ള ആളുകൾ വലിയ പ്രചോദനമാണ് നൽകിയത്. ഷൂട്ടിംഗ് ഇത്രയേറെ പ്രയാസമേറിയത് ആകുമെന്ന് താൻ ചിന്തിച്ചിരുന്നില്ല. തീക്കൊള്ളി കൊണ്ടുള്ള അടിയേറ്റ് ശരീരം നന്നായി വേദനിച്ചിരുന്നു. എന്നാൽ ഇത് പൂർത്തിയാക്കണമെന്നുള്ള വാശിയായിരുന്നു തനിക്കെന്നും ഋഷബ് പറഞ്ഞു.
Comments