ജബൽപൂർ: ഐഎംഎയുടെ വാർഷിക യോഗത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഡോക്ടർമാർ. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നടന്ന വാർഷിക യോഗത്തിലായിരുന്നു സംഭവം. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തിങ്കളാഴ്ച സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പുറത്തറിഞ്ഞത്.
യോഗത്തിലെ സ്വാഗത പ്രസംഗത്തെച്ചൊല്ലിയുളള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്ന് ഐഎംഎ ജബൽപൂർ പ്രസിഡന്റ് ഡോ. അഭിജിത് ബിഷ്‌ണോയ് പറഞ്ഞു. മുൻ പ്രസിഡന്റ് ഡോ. അമരേന്ദ്ര പാണ്ഡെയും ഐഎംഎ ഗ്വാളിയാർ ഘടകത്തിലെ അംഗങ്ങളുമായിട്ടാണ് തർക്കവും സംഘർഷവും ഉണ്ടായത്.
വേദിക്ക് പുറത്ത് സദസിൽ നിന്ന് ആദ്യം വാക്ക് തർക്കവും ബഹളം ഉണ്ടാക്കിയ ഗ്വാളിയാർ ഘടകത്തിലെ അംഗങ്ങൾ പിന്നീട് വേദിയിലെത്തി ഡോ. അമരേന്ദ്ര പാണ്ഡയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചതായും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുളള നടപടികൾ സ്വീകരിക്കുമെന്നും ഐഎംഎ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ആർകെ പഥക് പറഞ്ഞു.
ഐഎംഎയുടെ പ്രവിശ്യാവാർഷിക യോഗത്തിനിടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സംഭവിച്ച കാര്യങ്ങൾ ഐഎംഎ അംഗങ്ങൾ യോഗം ചേർന്ന് വിലയിരുത്തിയതായും സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.
Comments