മുംബൈ: ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അഴിമതികളിൽ സിഎജി അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനുളളിൽ കോർപ്പറേഷൻ കൈക്കൊണ്ട നടപടികളിലാണ് അന്വേഷണം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന ശിവസേനയായിരുന്നു കോർപ്പറേഷൻ ഭരിച്ചത്.
രണ്ട് വർഷത്തിനുള്ളിൽ കോർപ്പറേഷൻ കൈക്കൊണ്ട പല തീരുമാനങ്ങളും പരിശോധനയ്‌ക്ക് വിധേയമാകും. ടെൻഡറുകളില്ലാതെ കരാർ നൽകിയെന്നും അഴിമതിയും ഉൾപ്പെടെയുളള നിരവധി ആരോപണങ്ങൾ കോർപ്പറേഷൻ ഭരണകക്ഷിക്കെതിരെ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
നഗരത്തിൽ വിവിധയിടങ്ങളിലായി കൊറോണ കെയർ സെന്ററുകൾ സ്ഥാപിച്ചതും കൊറോണ വ്യാപന സമയത്ത് കൂറ്റൻ ആശുപത്രികൾ സജ്ജീകരിച്ചതിലെ അഴിമതിയും ഉൾപ്പെടെയാകും പരിശോധിക്കുക. ഇതിന് ഭൂമി ഏറ്റെടുത്തതിലും ആശുപത്രികൾ സജ്ജീകരിച്ചതിലും വലിയ അഴിമതി നടന്നതായി ബിജെപി മുൻപും ആരോപിച്ചിരുന്നു.
ഇതിന് പുറമേ ദഹിസർ-ഏക്‌സറിൽ 2.55 കോടി രൂപയുടെ ഭൂമി 349 കോടി രൂപയ്‌ക്ക് റിയൽ എസ്റ്റേറ്റ് മാഫിയയിൽ നിന്ന് വാങ്ങിയെന്ന ആരോപണവും സിഎജി പരിശോധിക്കും. ബിഎംസിയുടെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ബിഎംസിയിലെ നിരവധി ഉദ്യോഗസ്ഥരും ഈ ഭൂമി ഇടപാടിനെ എതിർത്തിരുന്നു.
Comments