കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്ത്രീകൾ നടത്തുന്ന കുറ്റകൃത്യങ്ങളിൽ പ്രതികരിച്ച് സംവിധായകൻ രതീഷ് രഘുനന്ദൻ. സമീപകാലത്തെ കുറ്റകൃത്യങ്ങൾ വെച്ച് നോക്കുമ്പോൾ സത്യത്തിൽ എന്റെ ഷൈനി പാവമല്ലേ എന്നാണ് സംവിധായകൻ ചോദിക്കുന്നത്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമായ ഉടലിലെ സ്ത്രീ കഥാപാത്രമാണ് ഷൈനി. ദുർഗ്ഗാ കൃഷ്ണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമ റിലീസായതിന് പിന്നാലെ ഇതിനെതിരെ വ്യപക വിമർശനങ്ങളാണ് ഉയർന്നത്. സിനിമയിൽ സ്ത്രീ കഥാപാത്രം ക്രൂരകൃത്യം ചെയ്തപ്പോൾ പലരും സംശയിച്ചുവെന്നും ഒരു സ്ത്രീക്ക് ഇങ്ങനെയൊക്കെ ചെയ്യാനാകുമോ എന്ന് ചോദിച്ചുവെന്നും സംവിധായകൻ പറയുന്നു. സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലിൽ മുഴുവൻ സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകൻ പോലുമുണ്ട്.
സത്യത്തിൽ ഷെെനി നിവർത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ. ഗ്രീഷ്മക്കോ, ലൈലക്കോ, ജോളിക്കോ ഇല്ലാതിരുന്ന നിവർത്തികേടുകൊണ്ട് എന്നും സംവിധായകൻ പറഞ്ഞു. ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകൾ കണ്ട് പേടിയാകുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
സത്യത്തിൽ എന്റെ ഷൈനി പാവമല്ലേ.. !
ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ…
സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോൾ സത്യത്തിൽ ഷൈനി നിവർത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ. മുകളിൽ പറഞ്ഞ ആർക്കുമില്ലാതിരുന്ന നിവർത്തികേടുകൊണ്ട്…
ഉടൽ കണ്ട് ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും സംശയിച്ചിരുന്നു, ചോദിച്ചിരുന്നു, ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോയെന്ന്. എന്തിനേറെ, സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലിൽ മുഴുവൻ സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകനെ പോലുമറിയാം.
ചുറ്റുമൊന്നു നോക്കൂ, ഷൈനിയേക്കാൾ കടുകട്ടി മനസ്സുള്ളവരെ കാണാം. ഒരു തരിമ്പു പോലും സഹതാപമർഹിക്കാത്ത കരിമ്പാറ മനസ്സുള്ളവരെ. സ്നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയത്. ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകൾ കണ്ട് പേടിയാകുന്നു!















