കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് കുത്തി വച്ചയുടൻ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് റിപ്പോർട്ട്. കുടരഞ്ഞി സ്വദേശി സിന്ധു(42)വാണ് മരുന്ന് മാറി കുത്തി വച്ചതിന് പിന്നാലെ മരിച്ചത്. കഴിഞ്ഞ 27ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരുന്ന് മാറി കുത്തിവെച്ചതിനെ തുടർന്നാണ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു.
തുടർന്ന് ബന്ധുക്കളുടെ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാവുന്ന മരുന്ന് യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ സിന്ധുവിന് നൽകിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നഴ്സിംഗ് പരിശീലനത്തിന് വന്ന വിദ്യാർത്ഥിയാണ് കുത്തിവപ്പ് നടത്തിയത്.
സിന്ധുവിന് മരുന്ന് കുത്തിവച്ചതിന് ശേഷം മൊബൈലിൽ സംസാരിച്ച് കൊണ്ട് ഇവർ അടുത്ത രോഗിയുടെ അടുത്തേക്ക് പോയി. ഈ സമയം രോഗിയെ നിരീക്ഷിക്കാൻ ഡോക്ടറോ നഴ്സോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സിന്ധു അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ ഇതൊക്കെ സാധാരണമാണെന്ന് പറഞ്ഞ് ഹെഡ് നഴ്സ് നിസ്സാരവത്ക്കരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
മരുന്നിന്റെ റിയാക്ഷൻ ഉണ്ടായപ്പോൾ നൽകേണ്ട മറുമരുന്നും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. വാർഡിൽ രണ്ട് ഡോക്ടർമാർ ഉണ്ടാകണമെന്ന നിബന്ധനയുണ്ട്. അസ്വസ്ഥതകൾ കാണിച്ച് 20 മിനിറ്റ് കഴിഞ്ഞാണ് ഒരു ഡോക്ടർ എത്തിയത്. പിന്നീട്, മറ്റൊരു ഡോക്ടറെ വിളിച്ചു വരുത്തിയെങ്കിലും നെഞ്ചിടിപ്പ് പരിശോധിക്കുകയല്ലാതെ മറുമരുന്നോ ഓക്‌സിജനോ നൽകിയില്ല. സിന്ധുവിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments