ബംഗളൂരൂ : പോളിടെക്നിക് സിവിൽ ഡിപ്ലോമ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി എഴുപതുകാരനായ വിദ്യാർത്ഥി. ഉത്തര കന്നഡയാലെ സുഗവി സ്വദേശിയായ നാരായൺ എസ് ഭട്ടാണ് 2022ലെ സിവിൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടിയിരിക്കുന്നത്. സിർസിയിലെ ആർഎൻ ഷെട്ടി പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിയായിരുന്നു നാരായൺ.
17 വയസ്സുള്ള സഹപാഠികൾക്കൊപ്പം യാതൊരു മടിയും കൂടാതെ പഠനത്തിൽ ശ്രദ്ധിച്ചാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ജോലിയിൽ നിന്ന് വിരമിച്ച ശേഷവും നാരായൺ ഭട്ടിന് തന്റെ ആഗ്രഹം ഉപേക്ഷിക്കാനായില്ല. തുടർന്ന് അദ്ദേഹം പോളിടെക്നിക്കിൽ അഡ്മിഷൻ നേടാനുളള സാദ്ധ്യതകളെക്കുറിച്ച് തിരക്കി. എന്നാൽ മിക്ക സ്ഥാപനങ്ങളും പ്രായത്തിന്റെ പേരിൽ അദ്ദേഹത്തെ മടക്കി അയച്ചു.
എന്നാൽ നാരായൺ ഭട്ട് വെറുതെ ഇരുന്നില്ല. നിരന്തരം പരിശ്രമിച്ച് സിർസിയിലെ ആർഎൻ ഷെട്ടി പോളിടെക്നിക് കോളേജിൽ അഡ്മിഷൻ നേടിയെടുത്തു. കൗമാരക്കാരായ വിദ്യാർത്ഥികൾക്കിടയിൽ അദ്ദേഹം മാത്രമായിരുന്നു മുതിർന്ന പൗരൻ. അതിനാൽ തന്നെ വിദ്യാർത്ഥികളിൽ പലർക്കും അദ്ദേഹത്തിനോട് ഇടപഴകുന്നതിന് താൽപര്യം ഉണ്ടായിരുന്നില്ല. എന്നാൽ സ്വന്തം പ്രായത്തെ പോലും നിസാരവത്ക്കരിച്ചാണ് അദ്ദേഹം കോളേജിലെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെട്ടതും പഠനം പൂർത്തികരിച്ചതും.ഇതിനിടെ സിവിൽ എഞ്ചിനീയറിംഗിൽ നാരായണന് നല്ല അറിവുണ്ടെന്ന് മനസിലാക്കിയ വിദ്യാർത്ഥികൾ അദ്ദേഹവുമായി സൗഹൃദത്തിലാവുകയായിരുന്നു.
Comments