തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം. ഷാരോണിന് നൽകിയ വിഷം സൂക്ഷിച്ചിരുന്ന വിഷക്കുപ്പി പോലീസ് കണ്ടെടുത്തു. രാമവർമ്മൻചിറയിലെ ഗ്രീഷ്മയുടെ വീടിന് പരിസരത്തു നിന്നാണ് വിഷക്കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മാവനാണ് വിഷക്കുപ്പി പോലീസിന് കാണിച്ചുകൊടുത്തത്.
റബ്ബറിന് അടിക്കാനായി ഉപയോഗിക്കുന്ന കാപിക് ആണ് കഷായത്തിൽ കലർത്തി ഷാരോണിന് നൽകിയത്. ഇതിന്റെ കുപ്പിയാണ് കണ്ടെടുത്തത്. നാല് മാസങ്ങൾക്ക് മുൻപാണ് ഗ്രീഷ്മയുടെ അമ്മാവൻ കീടനാശിനി വാങ്ങിയത്. ഷാരോണിന്റെ കൊലയ്‌ക്ക് ശേഷമാണ് പിന്നിൽ ഗ്രീഷ്മയാണെന്ന് അറിഞ്ഞത്. തുടർന്ന് അമ്മാവൻ നിർമ്മൽ കുമാർ കുപ്പി കുളത്തിലേക്ക് എറിയുകയായിരുന്നു. ഷാരോൺ കൊലക്കേസിൽ നിർണായക തെളിവാണ് വിഷക്കുപ്പി.
തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് തെളിവെടുപ്പ്. തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് ഗ്രീഷ്മയുടെ വീട്്. കഷായവും പിന്നാലെ ജ്യൂസും ഷാരോണിന് നൽകിയെന്നാണ് ഗ്രീഷ്മ പറഞ്ഞത്. ഈ കഷായ കുപ്പിയും, ജ്യൂസിന്റെ കുപ്പിയും വീട്ടിൽ തന്നെയുണ്ടെന്നാണ് സൂചന. ഇതിനായി വീട്ടിലും പരിശോധന നടത്തും. തെളിവെടുപ്പിന് ശേഷം ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും നെയ്യാറ്റിൻകര പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കും. ഗ്രീഷ്മയുടെ വീട്ടിൽ ഫിംഗർ പ്രിൻറ് സംഘം എത്തി പരിശോധന നടത്തുകയാണ്.
Comments