കൊൽക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവും പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. കേന്ദ്ര സർക്കാർ സിഎഎയുടെ ചട്ടം രൂപപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ജൈനർക്കും പാഴ്സികൾക്കും ക്രിസ്ത്യാനികൾക്കും 1955-ലെ പൗരത്വ നിയമപ്രകാരം പൗരത്വ സർട്ടിഫിക്കറ്റ് നൽകാൻ ഗുജറാത്തിലെ മെഹ്സാന, ആനന്ദ് ജില്ലകളിലെ കളക്ടർമാർക്ക് അഭ്യന്തമന്ത്രാലയം അനുമതി നൽകിയതിന് പിന്നാലെയാണ് സുവേന്ദു അധികാരി ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ പോലുള്ള അയൽരാജ്യങ്ങളിൽ നിന്ന് വരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകി കൊണ്ട് ഗുജറാത്തിലെ രണ്ട് ജില്ലകളിൽ സിഎഎ നിലവിൽ വന്നിട്ടുണ്ടെന്ന് സുവേന്ദു അധികാരി പറഞ്ഞു. സിഎഎ നടപ്പാക്കൽ ആരംഭിച്ചിട്ടുണ്ട്. ബംഗാളും ഈ രാജ്യത്തിന്റെ ഭാഗമാണ്. അതിനാൽ സിഎഎ പശ്ചിമ ബംഗാളിലും നടപ്പാക്കുമെന്നും ബിജെപി നേതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാനുള്ള പശ്ചിമ ബംഗാൾ നിയമസഭയുടെ നീക്കത്തോടാണ് സുവേന്ദു അധികാരി പ്രതികരിച്ചത്.
അതേസമയം, പശ്ചിമ ബംഗാളിൽ ഒരിക്കലും സിഎഎ പ്രാബല്യത്തിൽ വരാൻ അനുവദിക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷിന്റെ അവകാശവാദം. ബിജെപിക്ക് രാജ്യത്ത് സിഎഎ നടപ്പിലാക്കാൻ കഴിയില്ല. 2023-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിഎഎ നടപ്പാക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞതെന്നും കുനാൽ ഘോഷ് വാദിച്ചു. തൃണമൂൽ കോൺഗ്രസിന്റെ നിലപാടിനോട് യോജിക്കുകയാണ് കോൺഗ്രസും സിപിഎമ്മും.
Comments