പട്ന: നാല് ദിവസത്തെ ഛത് ആഘോഷത്തിനിടെ ബീഹാറിന്റെ വിവിധ ഭാഗങ്ങളിൽ മുങ്ങി മരിച്ചത് 53 പേർ. ദുരന്ത നിവാരണ ഉദ്യോഗസ്ഥരാണ് ആഘോഷത്തിനിടെ മരിച്ചവരുടെ എണ്ണം പുറത്തു വിട്ടിരിക്കുന്നത്. ഒക്ടോബർ 30-ന് പൂർണിയ ജില്ലയിൽ അഞ്ച് പേർ മുങ്ങിമരിച്ചു. ഈ ദിവസം തന്നെ പട്ന, മുസാഫർപൂർ, സമസ്തിപൂർ, സഹർസ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് മരണങ്ങൾ വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഗയ, ബെഗുസാരായി, കതിഹാർ, ബക്സർ, കൈമൂർ, സിതാമർഹി, ബങ്ക എന്നിവിടങ്ങളിൽ ഒരാൾ വീതം ഒക്ടോബർ 30-ന് മരിച്ചതായാണ് റിപ്പോർട്ടുകൾ. ഉത്സവത്തിന്റെ അവസാന ദിവസമായ ഒക്ടോബർ 31-ന് സംസ്ഥാനത്ത് കുറഞ്ഞത് 18 പേരെങ്കിലും മരിച്ചു. മരിച്ച എല്ലാവരുടെയും വിവരങ്ങൾ എത്രയും വേഗം ശേഖരിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ശ്രമിക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് വേണ്ടത്ര സുരക്ഷ സർക്കാർ ഒരുക്കാത്തതാണ് മുങ്ങി മരണങ്ങൾക്ക് കാരണമെന്ന് വിമർശനങ്ങൾ ഉയരുന്നു.
ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, നേപ്പാളിലെ മാധേഷ്, ലുംബിനി പ്രവിശ്യകൾ എന്നിവിടങ്ങളിൽ പൊതുവെ ആഘോഷിക്കുന്ന ഒരു പുരാതന ഹിന്ദു ഉത്സവമാണ് ഛത്. നാല് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഛത് പൂജ. ഇത് കാർത്തിക ശുക്ല ചതുർത്ഥിയിൽ തുടങ്ങി കാർത്തിക ശുക്ല സപ്തമിയിൽ അവസാനിക്കുന്നു. വർഷത്തിൽ രണ്ടു തവണയാണ് ഛത് ആഘോഷിക്കുന്നത്.
Comments