പത്തനംതിട്ട: ഹിന്ദു മതവിശ്വാസങ്ങളെ വ്രണപ്പെടുത്തി സംസ്ഥാന പോലീസ് അസോസിയേഷന്റെ മുഖ മാസികയിൽ ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് അറിയിച്ച് ഭാരവാഹികൾ. തിരുവല്ല ഡിവൈഎസ്പിയാണ് ലേഖനം പിൻവലിച്ച് മാപ്പ് പറയാൻ അസോസിയേഷൻ ഭാരവാഹികൾ തയ്യാറാണെന്ന് അറിയിച്ചത്. അടുത്ത ലക്കത്തിൽ ലേഖനം പിൻവലിച്ച് വിശ്വാസികളോട് മാപ്പ് പറയുമെന്നാണ് തിരുവല്ല ഡിവൈഎസ്പി നൽകുന്ന വിശദീകരണം.
സംസ്ഥാന പോലീസ് അസോസിയേഷന്റെ ഔദ്യോഗിക മുഖപത്രമായ കാവൽ കൈരളിയിലാണ് ഹിന്ദു മതവിശ്വാസങ്ങളെ അവഹേളിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. ഈ വാർത്ത ജനം ടിവി പുറത്തുകൊണ്ടുവന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വലിയ പരാതികളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ലേഖനം പ്രസിദ്ധീകരിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എഴുമറ്റൂർ സ്വദേശിയായ പൊതുപ്രവർത്തകൻ അരുൺ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയ പരാതിയിൽ പരാതിക്കാരന്റെ മൊഴിയെടുക്കാൻ എത്തിയപ്പോഴായിരുന്നു മാപ്പ് പറയാൻ തയ്യാറാണെന്ന് അറിയിച്ചത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടെന്നും, മതവികാരം വ്രണപ്പെടുത്തിയ ലേഖനം പിൻവലിച്ച് മാപ്പു പറയാമെന്ന് കാവൽ കൈരളിയുടെ എഡിറ്റോറിയൽ ബോർഡ് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നമായിരുന്നു അരുണിന് തിരുവല്ല ഡിവൈഎസ്പി നൽകിയ ഉറപ്പ് . തൊട്ടടുത്ത ലക്കത്തിൽ തന്നെ വിശ്വാസികളോട് മാപ്പ് ചോദിക്കുമെന്നും തിരുവല്ല ഡിവൈഎസ്പി പരാതിക്കാരന് ഉറപ്പ് നൽകിയിട്ടുണ്ട് .
പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് പോലീസ് അസോസിയേഷൻ ഭാരവാഹികളുടെ നിലപാട് അന്വേഷണ ഉദ്യോഗസ്ഥർ തേടിയത്. രാമായണത്തിലെ കഥാസന്ദർഭങ്ങളെയും ഹനുമാനെയും അശ്ലീല ചുവയോടെ ചിത്രീകരിച്ച ലേഖനത്തിനെതിരെ സേനക്കുള്ളിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
Comments