ഹൈദരാബാദ്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒരു സർക്കാർ വരുമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. കോൺഗ്രസിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തെലങ്കാനയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഖാർഗെയുടെ അവകാശവാദം. ബിജെപി കൊണ്ടു വന്ന ബില്ലുകളെ അനുകൂലിച്ച ടിആർഎസിനെയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെയും കോൺഗ്രസ് നേതാവ് കടന്നാക്രമിച്ചു. പാർലമെന്റിലെ പ്രധാന ബില്ലുകളിൽ ബിജെപിയെ പിന്തുണച്ച ശേഷം കേന്ദ്രസർക്കാരിനെതിരെ മുന്നണി ഉണ്ടാക്കാനായി മമത ബാനർജിയെയും മറ്റ് കോൺഗ്രസ് ഇതര നേതാക്കളെയും കാണുകയാണ് ടിആർഎസ് എന്ന് ഖാർഗെ വിമർശിച്ചു.
‘ടിആർഎസ് ബിജെപി ഭരണത്തിന് എതിരായിരുന്നുവെങ്കിൽ, ബിജെപി കൊണ്ടുവന്ന കർഷക നിയമങ്ങളെ എന്തിനാണ് പിന്തുണച്ചത്, മുത്തലാഖ് ബില്ലിനെയും ടിആർഎസ് പിന്തുണച്ചു. ഒരുവശത്ത് ബിജെപി കൊണ്ടുവന്ന ബില്ലുകളെ പിന്തുണയ്ക്കുകയും മറുവശത്ത് രാജ്യത്ത് ബിജെപി ഇതര സർക്കാർ കൊണ്ടുവരാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നു. എന്നാൽ ഒരു കാര്യം മനസ്സിലാക്കി കൊള്ളുക, ആരെങ്കിലും ബിജെപി ഇതര സർക്കാർ കൊണ്ടുവരുമെങ്കിൽ, അത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആയിരിക്കും. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരും. അതിനുള്ള ശക്തി കോൺഗ്രസിനുണ്ട്’ എന്ന് ഖാർഗെ പറഞ്ഞു.
’70 വർഷം ഭരിച്ചിട്ട് കോൺഗ്രസ് എന്തു ചെയ്തു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിക്കുന്നത്. 70 വർഷത്തിൽ ഒന്നും ചെയ്തിരുന്നില്ല എങ്കിൽ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തില്ലായിരുന്നു. ജവഹർലാൽ നെഹ്റു ജനാധിപത്യത്തിന്റെ അടിത്തറ ഉറപ്പിച്ചതു കൊണ്ടാണ് നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയാകാൻ സാധിച്ചത്. കോൺഗ്രസ് ജനാധിപത്യത്തെ ശക്തിപ്പെടുത്തിയതിന്റെ ഫലമാണ് ബിജെപിയ്ക്കും മോദിക്കും ലഭിച്ചതെന്നും ഖാർഗെ അവകാശപ്പെടുന്നു.
Comments