ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഐഎ. ദക്ഷിണ കന്നഡ സ്വദേശികളായ തുഫൈൽ, മുഹമ്മദ് മുസ്തഫ, ഉമർ ഫറൂഖ്, അബു ബക്കർ സിദ്ദിഖ് എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികളായ നാല് പേരും ഒളിവിലാണ്. ഇവർക്കായി വിവിധ തലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 14 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. നാല് പ്രതികൾക്കും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ പുതിയ കണ്ടെത്തൽ.
2022 ജൂലൈയിലാണ് പ്രവീൺ നെട്ടാരുവിനെ മതതീവ്രവാദികളുടെ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ എത്തിയ സംഘം പ്രവീണിനെ നടുറോഡിൽ വെട്ടി വീഴ്‌ത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ പങ്കാളികളായവരെയുൾപ്പെടെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments