ന്യൂയോർക്ക്: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വനിതാ നേതാവിന് തടവ് ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. ഭീകര നേതാവ് ആലിസൺ ഫ്‌ളൂക്ക് -എക്രേനാണ് അലക്‌സാൻഡ്രിയിലെ ഫെഡറൽ കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചത്. കുറ്റം ചെയ്തതായി ഇവർ കോടതിയിൽ സമ്മതിച്ചിരുന്നു. ഇതോടെയാണ് ശിക്ഷ വിധിച്ചത്.
കൻസാസ് സ്വദേശിനിയും സ്‌കൂൾ അദ്ധ്യാപികയുമാണ് എക്രേ. ഭീകര സംഘടനയിലെ ചുരുക്കം ചില വനിതാ നേതാക്കളിൽ പ്രധാനിയായിരുന്നു എക്രേ. സംഘടനയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായിരുന്നു ഇവർ. സിറിയയിൽ ഒരു ബറ്റാലിയനെ നിയന്ത്രിച്ചിരുന്നത് ഇവരാണ്. 10 വയസ്സുള്ള കുട്ടികളെയുൾപ്പെടെ 100 ഓളം യുവതികളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്.
മിഡിൽ ഈസ്റ്റിൽ എത്തിയ ശേഷമാണ് എക്രേ ഭീകര പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടാം ഭർത്താവിനൊപ്പമായിരുന്നു ഇവർ മിഡിൽ ഈസ്റ്റിൽ എത്തിയത്. ഇവിടെവെച്ച് ഭർത്താവ് അംഗമായ ലിബിയൻ ഭീകര സംഘടനയായ അൻസാർ അൽ ശരിയയുടെ ഭാഗമായി. പിന്നീട് ആണ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നത്. ഇതിനിടെ ഏറ്റുമുട്ടലിൽ എക്രെന്റെ ഭർത്താവ് മരിച്ചിരുന്നു.
ഇതിന് ശേഷം 2012 ൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി സിറിയയിലേക്ക് തിരിച്ചു. ഇതിന് ശേഷമാണ് സ്വന്തം നേതൃത്വത്തിൽ ബറ്റാലിയൻ രൂപീകരിച്ചത്. 2017 ൽ അമേരിക്കൻ സേനയ്‌ക്കെതിരായ പോരാട്ടത്തിൽ പങ്കാളിയായിരുന്നു എക്രെൻ. എന്നാൽ ഈ ഏറ്റുമുട്ടലിനിടെ മൂന്നാമത്തെ ഭർത്താവും കൊല്ലപ്പെട്ടു. തുടർന്നും വിവാഹം കഴിച്ചെങ്കിലും അയാളും കൊല്ലപ്പെടുകയായിരുന്നു.
Comments