കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം അതിരു കടക്കുകയാണ്. കോടതി ഉത്തരവുകൾക്ക് പോലും വില കൽപ്പിക്കാതെയാണ് സമരക്കാരുടെ അതിക്രമം. ഇതിനിടെ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിത്തിന്റെ ഉള്ളടക്കം പുറത്തു വന്നു. വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ല എന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
സമരക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസ് സത്യവാങ്മൂലത്തിൽ പറയുന്നത്. അതിനാൽ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ ആകില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. തുറമുഖ സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്കെതിരെ ഇതുവരെ 102 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും തുറമുഖ നിർമ്മാണത്തിന് സംരക്ഷണം നൽകാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.
അതേസമയം, വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന് പിന്നിൽ രാഷ്‌ട്രവിരുദ്ധ ശക്തികൾ ഉണ്ടെന്ന ആരോപണം ശക്തമാണ്. സമരമുന്നണിയിൽ പ്രവർത്തിക്കുന്ന നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടനയ്‌ക്ക് വിദേശഫണ്ടായി 11 കോടി രൂപ ലഭിച്ചെന്ന് പരാതിയുണ്ട്. വിദേശ സാമ്പത്തിക സഹായം സ്വീകരിച്ചു എന്ന് സമര സമിതി നേതാവ് ഫാദർ തിയോഡേഷ്യസ് പരസ്യമായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments