റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള അഭ്യൂഹം ശക്തമാകുന്നു. ഇടക്കാലത്ത് പൊതുവേദികളിൽ നിന്ന് അകന്നു നിന്നിരുന്ന പുടിന് ഗുരുതര രോഗമാണെന്ന തരത്തിൽ വ്യാപകമായ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് കൊണ്ട് പുടിൻ വീണ്ടും പൊതുവേദികളിൽ സജീവമായി. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന പുടിന്റെ ചിത്രമാണ് വീണ്ടും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. കൈകളിൽ ചെറിയ അടയാളങ്ങളും ഇരുണ്ട നിറവും കാണിക്കുന്ന ചിത്രങ്ങളാണിത്.
കൈകളിൽ കുത്തിവയ്പ്പ് എടുത്തതിന്റെ അടയാളങ്ങളാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കുത്തിവയ്‌ക്കാൻ സാധിക്കത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ കൈകളിൽ കുത്തിവയ്‌ക്കുന്നതെന്നും അതിന്റെ അടയാളങ്ങളാണ് 70കാരനായ പുടിന്റെ കൈകളിൽ കാണുന്നതെന്നും മുൻ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനും, ഹൗസ് ഓഫ് ലോർഡ്‌സ് അംഗവുമായ റിച്ചാർഡ് ഡനാറ്റ് സ്‌കൈ പറയുന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് പുടിൻ ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണെന്ന തരത്തിൽ ആദ്യമായി വാർത്തകൾ പുറത്ത് വന്നത്. പുടിന് ക്യാൻസർ ആണെന്നും, ഇത് അതിവേഗത്തിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ പടർന്നു പിടിക്കുകയാണെന്നുമാണ് അന്ന് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസിലെ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടത്. പുടിന് എല്ലായ്‌പ്പോഴും തലവേദന അനുഭവപ്പെടുന്നുണ്ടെന്നും, കാഴ്ചശക്തി അനുദിനം കുറഞ്ഞുവരികയാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഒരു വേദിയിൽ നിൽക്കാൻ പാടുപെടുന്ന പുടിന്റെ വീഡിയോയും ഈ സമയം തന്നെ പുറത്ത് വന്നിരുന്നു.
Comments