ഹൈദരാബാദ് : മുനുഗോട് ഉപതെരഞ്ഞെടുപ്പിനിടയിൽ കണക്കിൽ പെടാത്ത ഒരു ലക്ഷം രൂപയും മദ്യക്കുപ്പികളും കൈവശം വച്ച നാല് ടിആർഎസ് നേതാക്കൾ അറസ്റ്റിൽ. സത്യസന്ധമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് കളക്ടർ ഫ്ളൈയിംഗ് സ്ക്വാഡിനെ രൂപികരിച്ചിരുന്നു. സ്ക്വാഡിലെ ഉദ്യോഗസ്ഥരാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.
സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരുടെ വാഹനം നാരായൺപൂർ റോഡിലേക്ക് പോയിരുന്നത്. തുടർന്ന് വാഹനം തടഞ്ഞ് പരിശോധിച്ചപ്പോൾ കണക്കിൽപ്പെടാത്ത 1,02,300 രൂപ പിടിച്ചെടുത്തു.മദ്യക്കുപ്പികളും വാഹനത്തിൽ ഉണ്ടായിരുന്നു. പേര് വിവരങ്ങൾ ചോദിച്ചപ്പോൾ തങ്ങൾ ജഗിതിയാൽ ജില്ലയിലെ ടിആർഎസ് പാർട്ടിയിലെ നേതാക്കളാണെന്നാണ് പറഞ്ഞതെന്ന് സ്ക്വാഡിലെ അംഗമായ ആർ നായിക് പറഞ്ഞു.
ഇതിനിടെ മറ്റൊരു സംഭവത്തിൽ സംശയാസ്പദമായ രീതിയിൽ യാത്ര ചെയ്ത മറ്റു 2 അംഗങ്ങളെ കൂടി പിടികൂടി. എസ്വിഎൽ ഗാർഡൻസിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ 1.96 ലക്ഷത്തിലധികം രൂപ പ്രതികളിൽ നിന്നും കണ്ടെടുത്തു. രണ്ട് സംഭവങ്ങളിലായി 2.98 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കൂടുതൽ അന്വേഷണത്തിനായി 6 പേരെയും നാരായൺപൂർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തെലങ്കാനയിലെ മുനുഗോഡിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. ടിആർഎസ്, ബിജെപി, കോൺഗ്രസ് എന്നിവർ തമ്മിലാണ് ഈ മണ്ഡലത്തിലെ പോരാട്ടം. ടിആർഎസ് മുൻ എംഎൽഎ കുസുകുന്ത്ല പ്രഭാകർ റെഡ്ഡിയെയും ബിജെപി രാജ് ഗോപാൽ റെഡ്ഡിയെയും കോൺഗ്രസ് പൽവൈ ശ്രവന്തിയെയുമാണ് മത്സരിപ്പിക്കുന്നത്. സിറ്റിംഗ് എംഎൽഎയായ കോമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡി ഓഗസ്റ്റിൽ പാർട്ടിയിൽ നിന്ന് രാജിവച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വന്നത്.
Comments