സംസ്ഥാനത്ത് ലോട്ടറി തട്ടിപ്പുകൾ ദിനംപ്രതി വർധിച്ച് വരികയാണ്. നമ്പർ തിരുത്തിയും ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി സമർപ്പിച്ചുമെല്ലാം ആളുകൾ തട്ടിപ്പ് നടത്താറുണ്ട്. കാഴ്ചയില്ലാത്തവരും അംഗപരിമിതരുമായ ലോട്ടറി വിൽപ്പനക്കാരാണ് ഇത്തരം തട്ടിപ്പുകൾക്ക് കൂടുതലും ഇരയാകാറുള്ളത്. 500 മുതൽ 5,000 വരെയുള്ള സമ്മാനത്തുകയിലാണ് പ്രധാനമായും തട്ടിപ്പ് നടത്തി വരുന്നത്. എന്നാൽ ഇത്തരം തട്ടിപ്പുകാർക്ക് പണിയാകുന്ന മിന്നൽ ലോട്ടറി പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിളക്കമുള്ള ലോട്ടറി ടിക്കറ്റുകളാണ് മിന്നൽ ലോട്ടറിയുടെ പ്രത്യേകത. ടിക്കറ്റുകളുടെ നമ്പർ അച്ചടിക്കുന്നത് ഫ്‌ളൂറസെന്റ് മഷി ഉപയോഗിച്ചായിരിക്കും. ഇവ കളർ ഫോട്ടോസ്റ്റാറ്റ് എടുത്താലും യഥാർത്ഥ ലോട്ടറിയിലുള്ള തിളക്കം ലഭിക്കില്ല. മാത്രവുമല്ല നമ്പർ തിരുത്തുകയെന്നത് അത്യധികം പ്രയാസവുമായിരിക്കും. പറഞ്ഞുവന്നാൽ തട്ടിപ്പ് നടത്താൻ ഉദ്ദേശിക്കുന്നവർ കൂടുതൽ വിയർക്കേണ്ടി വരും. എന്നാലും ഫലമുണ്ടാകില്ലെന്ന് സാരം. കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ ഇത്തരത്തിൽ മിന്നൽ ലോട്ടറി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാഗ്യക്കുറി വകുപ്പ്.
Comments