പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റിൽ. പാലക്കാട് ചടനാംകുറിശ്ശി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. കേസിലെ 36-ാം പ്രതിയാണ് ഇയാൾ. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ഇയാൾ നേരിട്ട് പങ്കെടുത്തതായാണ് വിവരം.
കേസിൽ ഉൾപ്പെട്ട എസ്.ഡി.പി.ഐ. സംസ്ഥാനകമ്മിറ്റിയംഗത്ത കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പട്ടാമ്പി കൊപ്പം വിളയൂർ ശാന്തിപുരത്ത് അമീർ അലിയെയാണ് (36) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ മുൻ ജില്ലാ പ്രസിഡന്റുകൂടിയാണ് അമീർ അലി. പിടിയിലായ പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിന് കൊലപാതകത്തിൽ പങ്കുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ശ്രീനിവാസിനെ കൊലപ്പെടുത്തുന്നതിനായുള്ള ഗൂഢാലോചനയിലാണ് റൗഫിന് പങ്കുള്ളത്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് ശേഷം ഒളിവിലായിരുന്ന റൗഫിനെ എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചത്. ഇക്കാര്യത്തിൽ എൻഐഎ കൂടുതൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഏപ്രിൽ 16 നാണ് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് ബൈക്കുകളിലായി ആറ് പേർ എത്തുകയും അതിൽ മൂന്ന് പേർ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ശ്രീനിവാസന്റെ തലയിൽ മാത്രം മൂന്ന് വെട്ടേറ്റിരുന്നു. ശരീരത്തിൽ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്.
Comments