ചെന്നൈ: തമിഴ്നാട്ടിൽ പഥസഞ്ചലനം നടത്താൻ ആർഎസ്എസിന് അനുമതി. തമിഴ്നാട്ടിലെ 6 ഇടങ്ങൾ ഒഴിച്ച് ബാക്കി 44 സ്ഥലങ്ങളിലും ആർഎസ്എസിന് പഥസഞ്ചലനം നടത്താൻ അനുമതി നൽകാമെന്ന് മദ്രാസ് ഹൈക്കോടതി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പഥസഞ്ചലനം തടയാനുള്ള നീക്കം സ്റ്റാലിൻ സർക്കാർ നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ തുടർന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒക്‌ടോബർ രണ്ടിന് നടത്താനിരുന്ന ആർഎസ്എസിന്റെ പഥസഞ്ചലനത്തിന് പോലീസ് അനുമതി നിഷേധിച്ചത്.
തമിഴ്നാട് സർക്കാരിന്റെയും പോലീസിന്റെയും നടപടിക്ക് പിന്നാലെ പഥസഞ്ചലനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സംഭവത്തിൽ വിശദീകരണം ചോദിച്ച മദ്രാസ് ഹൈക്കോടതിയോട്, നവംബർ ആറിന് സംസ്ഥാനത്ത് മൂന്നിടത്ത് മാത്രം റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നൽകിയിട്ടുണ്ട് എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ, എല്ലാ സ്ഥലങ്ങളെയും പറ്റിയുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളിൽ പ്രതികൂലമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് മദ്രാസ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
50 ഇടങ്ങളിൽ ആർഎസ്എസിന് പഥസഞ്ചലനം നടത്താൻ അനുമതി നൽകാമെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.കെ ഇളന്തിരയ്യൻ പറഞ്ഞു. 6 സ്ഥലങ്ങളിൽ മാത്രമേ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യയുള്ളു എന്നാണ് റിപ്പോർട്ടിൽ നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് പഥസഞ്ചലനം തടയാൻ ശ്രമിച്ച സ്റ്റാലിൻ സർക്കാരിനേറ്റ വലിയ തിരിച്ചടിയാണ് കോടതിയുടെ നിരീക്ഷണം.
നവംബർ ആറിന് സംസ്ഥാനത്ത് മൂന്നിടത്ത് റൂട്ട് മാർച്ച് നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വേണമെങ്കിൽ 23 സ്ഥലങ്ങളിൽ കൂടി അനുവദിക്കാം. എന്നാൽ, പൊതു ഇടങ്ങളിൽ അനുവദിക്കാൻ കഴിയില്ലെന്നും ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്കുള്ളിൽ പരിപാടി നടത്താമെന്നുമാണ് സർക്കാർ അറിയിച്ചത്. ബാക്കിയുള്ള 24 സ്ഥലങ്ങളിൽ ഒരു തരത്തിലും പരിപാടി അനുവദിക്കാനാകില്ല എന്നുമാണ് സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്നയും തമിഴ്നാട് പോലീസിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എൻ.ആർ ഇളങ്കോയും കോടതിയെ അറിയിച്ചത്.
Comments