മുംബൈ: ജയിലിലെ സെല്ലിനുളളിൽ കൊതുകുവല അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ ഗുണ്ടാ നേതാവ് സെല്ലിനുളളിൽ അടിച്ചു കൊന്ന കൊതുകുകളെ പ്ലാസ്റ്റിക് കുപ്പിയിലിട്ട് കോടതിയിലെത്തി. മുംബൈയിലെ സെഷൻസ് കോടതിയിലാണ് രസകരമായ സംഭവം.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മുൻ അനുയായിയും ഗുണ്ടാതലവനുമായ ഇജാസ് ലക്ദാവാലയാണ് കോടതിയിൽ ചത്ത കൊതുകുകളെയും കൊണ്ട് എത്തിയത്. പക്ഷെ കൊതുകുവല വേണമെന്ന ഇജാസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഒന്നിലധികം ക്രിമിനൽ കേസുകളിൽ നടപടി നേരിടുന്ന ആളാണ് ഇജാസ്. മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം ഉൾപ്പെടെയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2020 ജനുവരിയിലാണ് ഇജാസ് ലക്ദാവാല അറസ്റ്റിലായത്. നവി മുംബൈയ്‌ക്ക് സമീപമുളള തലോജ ജയിലിലാണ് അന്ന് മുതൽ ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തപ്പോൾ ഇയാൾക്ക് കൊതുകുവല ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇക്കൊല്ലം സുരക്ഷാകാരണങ്ങളാൽ അധികൃതർ ഇത് നീക്കം ചെയ്യുകയായിരുന്നു. തുടർന്നാണ് ലക്ദാവാല കോടതിയിൽ ഇക്കാര്യം ബോധിപ്പിക്കാൻ ശ്രമിച്ചത്.
താനും സഹതടവുകാരും കൊതുകുകടി മൂലം വളരെയേറെ വിഷമം അനുഭവിക്കുന്നുണ്ടെന്ന് ലക്ദാവാല കോടതിയിൽ പറഞ്ഞു. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞതിനെ തുടർന്ന് കോടതി കൊതുകുവല ഉപയോഗിക്കാൻ അനുമതി നൽകിയില്ല. ക്രീമുകളോ മറ്റ് മാർഗങ്ങളോ സ്വീകരിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം.
തലോജ ജയിലിലെ തടവുപുളളികൾ കൊതുകുശല്യം കോടതിയുടെ മുൻപിലെത്തിക്കുന്നത് ആദ്യമായിട്ടല്ല. നേരത്തെയും നിരവധി തവണ അപേക്ഷകൾ കോടതി പരിഗണിച്ചിട്ടുണ്ട്. ചിലതിൽ അനുകൂല തീരുമാനമെടുക്കുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒഴിവാക്കുകയാണ് പതിവ്.
Comments