റാഞ്ചി : ഝാർഖണ്ഡിൽ കോൺഗ്രസ് എംഎൽഎമാരുടെ പണമിടപാടുകൾ സംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. ബിജെപിക്ക് കോൺഗ്രസിനെ പേടിയാണെന്നും അതുകാരണമാണ് കേന്ദ്ര ഏജൻസികളെ മുൻനിർത്തി നീക്കങ്ങൾ നടത്തുന്നത് എന്നും പാർട്ടി വക്താവ് രാകേഷ് സിൻഹ പറഞ്ഞു. പാർട്ടി എംഎൽഎ കുമാർ ജയ്മംഗൾ സിംഗിന്റെ വീട്ടിൽ ഐടി വകുപ്പ് റെയ്ഡ് ആരംഭിച്ചതിന് പിന്നാലെയാണ് നേതാവിന്റെ ആരോപണം.
സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിനെയും അതിന്റെ നേതാക്കളെയും പേടിയുള്ള ഒരേയൊരു പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസിന്റെ ശബ്ദം ഇല്ലാതാക്കാനാണ് ഇവർ നീക്കങ്ങൾ നടത്തുന്നത്.
ഇന്നലെ മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിരുന്നു. ഇന്ന് കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ഐടി റെയ്ഡുകൾ നടത്തുകയാണ്. ഝാർഖണ്ഡിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ഇതിലൂടെ ശ്രമിക്കുന്നത്. എന്നാൽ അത് ഒരിക്കലും നടക്കാത്ത വ്യാമോഹമാണെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു.
2029 വരെ സംസ്ഥാനത്ത് അധികാരത്തിലേറാമെന്ന് ബിജെപി സ്വപ്‌നത്തിൽ പോലും കരുതേണ്ട. ഝാർഖണ്ഡിലെ ജനങ്ങൾക്ക് മഹാഗഡ്ബന്ധൻ സർക്കാരിൽ വിശ്വാസമാണെന്നും രാകേഷ് സിൻഹ കൂട്ടിച്ചേർത്തു.
പിന്നാലെ ഇതിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ബിജെപി സർക്കാരിന് കീഴിൽ രാജ്യം വികസനക്കുതിപ്പിൽ നിൽക്കുന്നത് പ്രതിപക്ഷത്തിന് സഹിക്കാനാവാത്തത് കൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത് എന്ന് ബിജെപി എംഎൽഎ സിപി സിംഗ് തിരിച്ചടിച്ചു.
Comments