ന്യൂഡൽഹി:സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച്
വരുത്തേണ്ടി വരുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉൾപ്പെടെയുള്ളവർക്ക് എതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എം.ആർ ഷാ മുന്നറിയിപ്പ് നൽകിയത്. കണ്ണൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ നിന്ന് വിരമിച്ച പ്രൊഫസർ വത്സൻ പി നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്. ജസ്റ്റിസ് എംആർ ഷാ, എം.എം. സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേന്ദ്ര ടെലികോം വകുപ്പിൽ ടെക്‌നീഷ്യനായിരുന്ന വത്സൻ 1987-ലാണ് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മെക്കാനിക്കൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത്. ഇതിന് മുൻപ് മൂന്ന് വർഷത്തോളം സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. വിരമിച്ചതിന് ശേഷം കേന്ദ്ര സർക്കാരിലെയും സംസ്ഥാന സർക്കാരിലെയും സർവീസുകൾ പരിഗണിച്ച് പെൻഷൻ നൽകണമെന്ന് വത്സൻ ആവശ്യപ്പെട്ടു. എന്നാൽ പൊതുമേഖലാ ജോലി ചെയ്ത കാലം കണക്കിലെടുക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കുകയായിരുന്നു. ഇതിനെതിരെ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ നൽകിയ ഹർജിയിൽ വത്സന് അനുകൂലമായി ഉത്തരവിറങ്ങി. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും പിന്നീട് സുപ്രീം കോടതി ശരിവെച്ചിരുന്നു.
വത്സന് പെൻഷൻ നൽകണമെന്ന്് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് മറി കടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി രാജേഷ് ഉത്തരവിറക്കുകയായിരുന്നു. ധനകാര്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് ഉത്തരവിറക്കിയതെന്നായിരുന്നു രാജേഷിന്റെ വാദം. ഇയാളോട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി ഉത്തരവുകൾ നടപ്പാക്കിയിലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയത്.
Comments