തിരുവനന്തപുരം: ഇലന്തൂർ ആഭിചാര കൊലക്കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. മൊഴികൾ വിശകലനം ചെയ്ത് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. റോസ്‌ലിൻ വധക്കേസിലെ തെളിവെടുപ്പും ചോദ്യം ചെയ്യലും തൽക്കാലം പൂർത്തിയായി.
കൊലപാതക കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരുടെ രണ്ടാമത്തെ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. പത്മയെ കാണാതായ കേസിലായിരുന്നു ആദ്യം കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയെങ്കിലും പ്രധാന തെളിവുകൾ പലതും കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കാലടിയിൽ നിന്ന് കാണാതായ റോസ്‌ലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസിൽ പരാമർശിക്കുന്ന 20 കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് അന്വേഷണ സംഘം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒമ്പത് ദിവസമായിരുന്നു കസ്റ്റഡിയിൽ ലഭിച്ചത്. മൊഴികളിലെ വൈരുദ്ധ്യം പരിഹരിക്കാൻ ഒരുമിച്ചിരുത്തിയും അല്ലാതെയും ചോദ്യം ചെയ്തു. കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകളടക്കം ഇനിയും കണ്ടെടുക്കേണ്ടതുണ്ട്. എല്ലാ തെളിവുകളും നശിപ്പിച്ചത് പ്രതികൾ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലല്ലെന്നും വ്യക്തമായിരുന്നു.
പ്രതികൾ സമാനമായ രീതിയിൽ ഒരു കൊലപാതകം കൂടി നടത്തിയെന്ന സംശയവും പോലീസിനുണ്ട്. ചോദ്യം ചെയ്യലിൽ മൂന്ന് പ്രതികളും ഇക്കാര്യം നിഷേധിച്ചു. മൂന്നാമതൊരു കൊലപാതകമെന്ന സാധ്യത തള്ളാതെയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്. കുറച്ചു ദിവസത്തിന് ശേഷം വീണ്ടും പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
Comments