തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് പുറമെ വൈറൽ പനിയും പടരുന്നു. ഇന്നലെ മാത്രം വൈറൽ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത് 9,790 പേരാണ്. പനി ബാധിതർ നിർബന്ധമായും കൊറോണ പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
കഴിഞ്ഞ രണ്ടാഴ്ച കൊണ്ടാണ് പനി ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നത്. ഓരോ ജില്ലയിലെയും പനി ബാധിതരുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ വൈറൽപനി ബാധിച്ച് ചികിത്സ തേടി എത്തിയവരുടെ എണ്ണം 30,000 ആണ്. ഈ വർഷം ഇതുവരെ 27,43,948 പേർക്കാണ് വൈറൽ പനി പിടിപെട്ടത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് വ്യാപനം കൂടുതൽ.
വൈറൽ പനി ബാധിതരുടെ എണ്ണം അപകടകരമായ വിധത്തിൽ ഉയരുന്നത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കി കാണുന്നത്. പനി ബാധിതർ നിർബന്ധമായും കൊറോണ പരിശോധന നടത്തണമെന്നാണ് നിർദേശം. ആശാ പ്രവർത്തകർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം.
Comments