ഡെറാഡൂൺ: അടുത്ത അദ്ധ്യയന വർഷം മുതൽ മെഡിക്കൽ വിദ്യാഭ്യാസം ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും ആരംഭിക്കുമെന്ന് അറിയിച്ച് ഉത്തരാഖണ്ഡ്. വിദ്യാഭ്യാസ മന്ത്രി ധൻ സിംഗ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. ലക്ഷ്യം യഥാർത്ഥ്യമായാൽ മദ്ധ്യപ്രദേശിന് ശേഷം ഹിന്ദി മെഡിക്കൽ വിദ്യാഭ്യാസം നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. കേന്ദ്രസർക്കാർ ഹിന്ദി ഭാഷയ്‌ക്ക് നൽകുന്ന പ്രധാന്യത്തെക്കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി റാവത്ത് അറിയിച്ചു.
നടപടിയുടെ ഭാഗമായി നാലംഗ വിദഗ്ധ സമിതിയെ സംസ്ഥാന മെഡിക്കൽ എഡ്യുക്കേഷൻ വിഭാഗം നിയോഗിച്ചു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ശ്രീനഗർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിഎംഎസ് റാവത്താണ് സമിതിയുടെ അദ്ധ്യക്ഷൻ. പുതിയ സിലബസിന്റെ കരട് തയ്യാറാക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. മദ്ധ്യപ്രദേശിലെ എംബിബിഎസ് കോഴ്‌സിന്റെ ഹിന്ദി സിലബസ് വിശദമായി പഠിച്ചതിന് ശേഷമാകും സമിതി കരട് റിപ്പോർട്ട് തയ്യാറാക്കുക. കരട് തയ്യാറായതിന് ശേഷം ഔദ്യോഗിക നടപടികൾ പൂർത്തിയായാൽ അടുത്ത അദ്ധ്യയന വർഷം മുതൽ ഉത്തരാഖണ്ഡിൽ എംബിബിഎസ് കോഴ്‌സ് ഹിന്ദിയിൽ ആരംഭിക്കാൻ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഒക്ടോബർ 16-നായിരുന്നു മദ്ധ്യപ്രദേശിൽ ഹിന്ദി സിലബസിലുള്ള എംബിബിഎസ് പുസ്തകങ്ങൾ പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. മെഡിക്കൽ കോഴ്‌സിൽ ഉൾപ്പെട്ട മൂന്ന് വിഷയങ്ങളുടെ ടെക്സ്റ്റ് പുസ്തകങ്ങളാണ് ഹിന്ദിയിൽ പുറത്തിറക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഉത്തരാഖണ്ഡും ഹിന്ദി സിലബസിനായി തയ്യാറെടുക്കുന്നത്.
Comments