തൃശൂർ: വിദ്യാർത്ഥിയെ ബസിൽ നിന്നും തള്ളിയിട്ട് പരിക്കേൽപ്പിച്ചതായി പരാതി. ബസ് കണ്ടക്ടറാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. ചാവക്കാട് ബസ് സ്റ്റാൻഡിലാണ് സംഭവം. കൈയ്യിന് പരിക്കേറ്റ വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബസിൽ കയറുന്നതിനിടെ കണ്ടക്ടർ വലിച്ച് താഴെയിട്ടുവെന്നാണ് പരാതി. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കുട്ടിയുടെ ഇടതുകൈയ്ക്കാണ് പരിക്കേറ്റത്. കൈയ്യുടെ എല്ലിന് പൊട്ടലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഇടക്കഴിയൂർ സ്വദേശി ഫിറോസിന്റെ മകൻ റിഷിൻ മുഹമ്മദാണ് പരിക്കേറ്റ വിദ്യാർത്ഥി. സംഭവം നടന്നതിന് ശേഷം വിദ്യാർത്ഥി ഇക്കാര്യം വീട്ടുകാരോട് മറച്ചുവെച്ചിരുന്നു. രാത്രിയോടെ കൈയ്ക്ക് വേദന കൂടുതലായപ്പോഴാണ് കണ്ടക്ടർ വലിച്ച് താഴെയിട്ട കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചത്. ചാവക്കാട് എംആർ രാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.
ചാവക്കാട് – പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹനീഫ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് തന്നെ തള്ളി താഴെയിട്ടതെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.
Comments