സിഡ്‌നി: ടി 20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസീസിന്റെ ഭാവി നിർണ്ണയിക്കുന്നത് ഇന്ന് സിഡ്‌നിയിലാണ്. ഇവിടെ നടക്കുന്ന ശ്രീലങ്ക-ഇംഗ്ലണ്ട് പോരാട്ടമാണ് ആതിഥേയരുടെ വിധിയെഴുത്തുക. ഗ്രൂപ്പ് ഒന്നിൽ ന്യൂസിലാന്റിനും ഓസ്‌ത്രേല്യയ്‌ക്കും 7 പോയിന്റ് വീതമുണ്ട്. എന്നാൽ നെറ്റ് റൺറേറ്റിൽ കിവീസ് ബഹുദൂരം മുന്നിലാണ്. 2.113 ആണ് ന്യൂസിലന്റിന്റെ നെറ്റ് റൺറേറ്റ്. എന്നാൽ കംഗാരുകളുടേത് -0.173 ആണ്.
ഒന്നാം സ്ഥാനത്തുളള ന്യൂസിലാന്റിനേക്കാൾ ബഹുദൂരം പിന്നിലാണ് ഓസീസ്. മൂന്നാം സ്ഥാനത്തുളള ഇംഗ്ലണ്ടിന് ഓസീസിനേക്കാൾ റൺറേറ്റുണ്ട്. 0.547 ആണ് അവരുടെ നെറ്റ് റൺറേറ്റ്. അതിനാൽ നിലവിൽ അഞ്ചാ പോയിന്റുളള ഇംഗ്ലണ്ടിന് വെറും ഒരു ജയത്തിന് മാത്രം അകലെയാണ് സെമി പ്രവേശനം. എന്നാൽ ഗ്രൂപ്പിൽ കിവീസിനെ മറികടന്ന് ഒന്നാമതാകണമെങ്കിൽ ലങ്കയ്‌ക്കെതിരെ അവസാന മത്സരത്തിൽ വൻ വിജയം നേടണം. എന്നാൽ നാലാം സ്ഥാനക്കാരായ ശ്രീലങ്കയ്‌ക്ക് നാല് പോയിന്റാണ് ഉളളത്. അവസാന കളിയിൽ ജയിച്ചാലും സെമി പ്രവേശനം സാധ്യമല്ല. എന്നാൽ ലങ്കൻ പടയ്‌ക്ക് ഇംഗ്ലണ്ടിന്റെ വഴിമുടക്കാൻ സാധിക്കും.
അത് കൊണ്ട് ഇംഗ്ലണ്ട്-ശ്രീലങ്ക മത്സരത്തിൽ മരതക ദ്വീപുകാർ ജയിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഓസീസ് ആരാധകരാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലന്റിനോട് ഏറ്റ കനത്ത പരാജയമാണ് കംഗാരുകൾക്ക് വിനയായത്. ഇംഗ്ലണ്ടുമായുളള നിർണ്ണായക മത്സരം മഴയിൽ ഒലിച്ചു പോയതും തിരിച്ചുവരവിനുളള അവസരം നഷ്ടപ്പെടുത്തി.
അവസാന മത്സരത്തിൽ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തണമെങ്കിൽ വൻ വിജയം ഓസീസിന് അനിവാര്യമായിരുന്നു. എന്നാൽ എതിരാളികളായ അഫ്ഗാൻ പ്രകടിപ്പിച്ച പോരാട്ടവീര്യം കംഗാരുക്കളെ വെളളം കുടിപ്പിച്ചു. വെറും നാല് റൺസിന് അഫ്ഗാനിസ്ഥാനെ പാരജയപ്പെടുത്തി മുഖം രക്ഷിക്കുകയായിരുന്നു മഞ്ഞപ്പട. അതിനാൽ സിഡ്‌നിയിൽ നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരം നടക്കുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് കംഗാരുകൾക്കാണ്.
Comments