കോയമ്പത്തൂർ : കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിലെ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ചാവേറായ ജമേഷ് മുബിൻ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചാണ് സഫോടക വസ്തുക്കൾ ശേഖരിച്ചത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബധിരയും മൂകയുമാണ് ഇയാളുടെ ഭാര്യ നസ്‌റത്ത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവ് തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഭാര്യ വെളിപ്പെടുത്തിയത്.
സ്‌ഫോടക വസ്തുക്കൾ നിറച്ച പെട്ടിയിൽ പഴയ തുണികൾ ആണെന്ന് പറഞ്ഞ് ഇയാൾ നസ്‌റത്തിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഭർത്താവിന്റെ ഭീകര സംഘടനകളുമായുള്ള ബന്ധങ്ങളൊന്നും ഇവർക്ക് അറിയില്ലായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. മറ്റുള്ളവരുമായും ഇയാൾ ഇടപഴകുന്നത് കുറവായിരുന്നു. ശരീരത്തിൽ നിന്ന് രോമങ്ങൾ മുഴുവൻ നീക്കിയ ശേഷമാണ് ഇയാൾ ചാവേർ ആക്രമണം നടത്താൻ പോയത്. ഗ്യാസ് സിലിണ്ടറും സ്‌ഫോടക വസ്തുക്കളും ആണിയും കാറിലുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
ഒക്ടോബർ 23 ന് പുലർച്ചെയാണു കോട്ടേമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ ചാവേർ ആക്രമണം നടത്തി ജമേഷ് മുബിൻ കൊല്ലപ്പെട്ടത്. ഇയാളുടെ വീട്ടിൽ നടത്തിയ അന്വേഷണത്തിൽ 75 കിലോ സ്‌ഫോടക വസ്തുക്കളും ഐഎസ്‌ഐഎസ് പതാകയും കണ്ടെത്തി. കോയമ്പത്തൂരിലെ മറ്റ് ക്ഷേത്രങ്ങളിലും സമാനമായ രീതിയിൽ ചാവേർ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെ കോയമ്പത്തൂരിൽ നിന്ന് ഭീകര ബന്ധമുള്ളയാളെ പിടികൂടി. ഐഎസ് ബന്ധം തെളിയിക്കുന്ന പെൻഡ്രൈവും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ശ്രീലങ്കയിൽ ആക്രമണം നടത്തിയ ചാവേറുകളുടെയും സാക്കിർ നായിക്കിന്റെയും നൂറോളം വീഡിയോകൾ അടങ്ങുന്ന പെൻഡ്രൈവാണിത്. ഐഎസ് ബന്ധം ആരോപിച്ച് ഇയാളെ 2019 ൽ എൻഐഎ ചോദ്യം ചെയ്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ തീവ്രവാദം പ്രചരിപ്പിക്കാൻ ശ്രമിച്ചതിനാണ് ചോദ്യം ചെയ്തത്. ചാവേറായിരുന്ന ജമേഷ് മുബിനെയും അന്ന് ചോദ്യം ചെയ്തിരുന്നു.
Comments