തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്ത്. ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിനെ കൊല്ലാനാണെന്ന് ഗ്രീഷ്മ മൊഴി നൽകി. പല തവണ ജ്യൂസിൽ വിഷം കലക്കി ഷാരോണിനെ കൊല്ലാൻ ശ്രമിച്ചുവെന്നും ഗ്രീഷ്മ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനിടെയാണ് ഗ്രീഷ്മ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്.
ശനിയാഴ്ച പകൽ മുഴുവൻ ഗ്രീഷ്മയയെയും അമ്മയെയും അമ്മാവനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഒന്നിച്ചിരുത്തിയും അല്ലാതെയും ചോദ്യം ചെയ്തു. ഇതിനിടെയാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.
അതേസമയം ജ്യൂസിൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതിനുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതാണ് പോലീസിന് മുമ്പിലുള്ള വെല്ലുവിളി. എന്ത് വിഷമാണ് കലർത്തിയതെന്ന് തുടങ്ങി നിരവധി വിശദാംശങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്. ഗ്രീഷ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താൻ ഒരുങ്ങുകയാണ് പോലീസ്.
ഇതിനിടെ സീൽ ചെയ്ത ഗ്രീഷ്മയുടെ വീട്ടിൽ അജ്ഞാൻ അതിക്രമിച്ച കയറിയ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മോഷണ ശ്രമമല്ലെന്ന നിഗമനത്തിലാണ് പോലീസ്. വീടിനുള്ളിലെ വിലമതിപ്പുള്ള പല വസ്തുക്കളും അവിടെ തന്നെയുണ്ടെന്നതാണ് മോഷണശ്രമമല്ലെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്താൻ കാരണം. കേസ് തമിഴ്‌നാട് പോലീസാണ് അന്വേഷിക്കുന്നത്.
Comments