അഡ്‌ലെയ്ഡ്: പ്രധാന ടൂർണ്ണമെന്റുകളിലെ നിർണ്ണായക മത്സരത്തിൽ തോൽക്കുന്ന ദക്ഷിണാഫ്രിക്ക വീണ്ടും അത് ആവർത്തിച്ചു. ഗ്രൂപ്പിലെ അവാന മത്സരത്തിൽ ദുർബലരായ നെതർലാന്റ്‌സിനോട് 13 റൺസിന് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക ടി 20 ലോകകപ്പിൽ സെമി കാണാതെ പുറത്തായി. ദക്ഷിണാഫ്രിക്കയുടെ പരാജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു. ഇന്ത്യ അവസാന മത്സരത്തിൽ ഇന്ന് സിംബാംബ്വെയെ നേരിടാനിരിക്കെയാണ് സെമി ഉറപ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ പരാജയത്തോടെ ചാമ്പ്യൻഷിപ്പിൽ നിന്ന് ഏകദേശം പുറത്താകുമെന്ന് ഉറപ്പിച്ച പാകിസ്താനും ബംഗ്ലാദേശിനും അവസാന മത്സരം നിർണ്ണായകമായി. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്ന അവസാന മത്സരം ജയിക്കുന്ന ടീമിന് സെമിയിൽ ഇടം കണ്ടെത്താം.
ടി 20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ് നെതർലാന്റ്‌സ് നടത്തിയത്. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക എതിരാളികളെ ബാറ്റിംഗിന് അയച്ചു. തെർലാന്റ്‌സ് നിശ്ചിത ഓവറിൽ 4 വിക്കറ്റിന് 158 റൺസെടുത്തു. സ്റ്റീഫന്ഡ മെയ്ബർഗ്(37), മാക്‌സ് ഒഡോവ്ഡ്(29) എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് ഡച്ചിന് നൽകിയത്. തുടർന്ന് വന്ന ടോം കൂപ്പറും(35) അവസാന ഓവറുകളിൽ ആഞ്ഞടിച്ച കോളിൻ അകർമാനും(41) ടീമിന് മാന്യമായ ടോട്ടൽ നൽകി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക 21ൽ ആദ്യ വിക്കറ്റ് നഷ്ടമായി. മികച്ച പ്രകടനം നടത്താൻ ഒരു ബാറ്റർക്കും കഴിഞ്ഞില്ല, റിലേ റൂസ്സോ(25)ആണ് ടോപ്‌സ്‌കോറർ. ടെമ്പ ബാവുമ(20), ക്വിന്റൺ ഡി കോക്ക്(13),എയ്ഡൻ മർക്രം(17),ഡേവിഡ് മില്ലർ(17), ഹെന്റിച്ച് ക്ലാസ്സൻ(21) എന്നിങ്ങനെയാണ് മറ്റുളളവരുടെ പ്രകടനം. 20 ഓവറിൽ 8ന് 145 എന്ന നിലയിൽ പ്രോട്ടിയാസ് കളി അവസാനിപ്പിച്ചതോടെ അനിവാര്യമായ തോൽവിയും ഏറ്റുവാങ്ങി.
Comments