മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ 71 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ സെമി പ്രവേശനം ആഘോഷമാക്കി. ഇന്ത്യക്കെതിരെ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 115 റൺസിന് ഓൾ ഔട്ടായി. കളിയുടെ തുടക്കം തന്നെ പാളിയ സിംബാബ്‌വെയ്‌ക്ക് ആദ്യ ബോളിൽ തന്നെ ഓപ്പണറായ വെസ്ലി മധെവേറെയെ നഷ്ടമായി. ഏഴ് ഓവര്‍ പിന്നിട്ടപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ വെറും 32 റൺസ് മാത്രമായിരുന്നു സിംബാബ്‌വെയ്‌ക്ക് നേടാൻ കഴിഞ്ഞത്. പിന്നീട് സിക്കന്ദര്‍ റാസയും(35) റയാൻ ബർളും(34) ചേർന്നാണ് നാണക്കേടിൽ നിന്നും കരകേറ്റി ടീമിനെ നൂറിന് മുകളിലേയ്‌ക്ക് ഉയർത്തിയത്.
എന്നാൽ, ഹർദ്ദിക് പാണ്ഡ്യ സിക്കന്ദര്‍ റാസയെയും അശ്വിൻ റയാൻ ബർളെയും പറഞ്ഞയച്ചതോടെ സിംബാബ്‌വെ പരാജയം ഉറപ്പിച്ചു. പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട സിംബാബ്‌വെ 17.2 ഓവറിൽ പരാജയം ഏറ്റുവാങ്ങി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയുമാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഇതോടെ, അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം. നവംബര്‍ 10-ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് എടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. പതിവ് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച സൂര്യകുമാർ വെറും 25 പന്തില്‍ നിന്ന് 4 സിക്സറും 6 ഫോറുമടക്കം 61 റണ്‍സാണ് അടിച്ചു കൂട്ടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുല്‍ 35 പന്തുകളിൽ നിന്നും 3 സിക്സറും ഫോറും അടക്കം 51 റണ്‍സെടുത്തു.
Comments