റാഞ്ചി: കമ്യൂണിസ്റ്റ് ഭീകരർ ഒളിപ്പിച്ച വൻ ബോംബ് ശേഖരം കണ്ടെടുത്തു. ജാർഖണ്ഡിലെ ബുദ്ധ പഹാഡിൽ നിന്നാണ് പോലീസ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ബോംബുകളെല്ലാം സുരക്ഷാ സേനയുടെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ നിർവീര്യമാക്കി. അതിനിടെ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ കമ്യൂണിസ്റ്റ് ഭീകരരുടേത് എന്ന് കരുതുന്ന തുരങ്കം കണ്ടെത്തിയിരുന്നു. ഇതും പോലീസ് തകർത്തു.
ലത്തേഹാർ പോലീസ് സൂപ്രണ്ട് അഞ്ജനി അഞ്ജന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്രാ) സേനയും ജില്ലാ പോലീസും ചേർന്ന് ബുദ്ധ പഹാഡിൽ പരിശോധന നടത്തിയത്. ബോംബുകൾ കണ്ടെടുത്തുന്ന അപരിചിതർക്ക് ജീവാപായം സംഭവിച്ചേക്കാവുന്ന രീതിയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ തയ്യാറാക്കി വെച്ചിരുന്നത്. അതിനാൽ അത്യധികം ജാഗ്രത സ്വീകരിച്ചാണ് പോലീസ് ബോംബുകളെല്ലാം നിർവീര്യമാക്കിയത്.
10 കിലോ വീതം ഭാരമുള്ള 17 സിലിണ്ടർ ബോംബുകൾ, 74 ഒഴിഞ്ഞ സിലിണ്ടറുകൾ, 19 ടിഫിൻ ബോംബുകൾ, ആറ് ട്രയാംഗിൾ ബോംബുകൾ, മൂന്ന് ചെക്ക് വാൽവ് ബോംബുകൾ, 300 മീറ്റർ നീളമുള്ള കോഡക്‌സ് വയർ, 68 ഇലക്ട്രോണിക് ഡിറ്റണേറ്ററുകൾ, 98 നോൺ ഇലക്ട്രോണിക് ഡിറ്റണേറ്ററുകൾ തുടങ്ങിയവയെല്ലാം പോലീസ് കണ്ടെത്തിയിരുന്നു. കൃത്യസമയത്താണ് രഹസ്യ വിവരം ലഭിച്ചതെന്നും അതിനാലാണ് ഭീകരരുടെ പദ്ധതി തകർക്കാൻ കഴിഞ്ഞതെന്നും എഎസ്പി സന്തോഷ് കുമാർ മിശ്ര പ്രതികരിച്ചു.
Comments