കോതമംഗലം; വിവാഹയാത്രക്കായി പേരുൾപ്പടെ മാറ്റി അപകടകരമായ രീതിയിൽ സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസിനെതിരെ കേസെടുത്തു. ഡ്രൈവർ നെല്ലിക്കുഴി സ്വദേശി റഷീദിനോട് വിശദീകരണവും തേടി. നിയമലംഘനത്തിനാണ് മോട്ടോർവാഹനവകുപ്പ് കേസെടുത്ത്. ഗതാഗതവകുപ്പിന്റെ ഇടപെടലിനെ തുടർന്ന് ബസിലെ അലങ്കാരങ്ങൾ അഴിച്ചുമാറ്റിയിരുന്നു.
ഇന്നലെയാണ് നിയമം കാറ്റിൽ പറത്തി കെഎസ്ആർടിസിയുടെ കല്യാണ യാത്ര. പേരടക്കം മാറ്റി നിറയെ കാടും പടലും വെച്ച് അലങ്കോലമാക്കിയാണ് സർവ്വീസ് നടത്തിയത്.കോതമംഗലത്തുനിന്ന് അടിമാലിയിലേക്കായിരുന്നു നിയമലംഘനം നടത്തിയുള്ള യാത്ര. ദിലീപും ഹരിശ്രീ അശോകനും തകർത്തഭിനയിച്ച പറക്കും തളികയിലെ താമരാക്ഷൻ പിള്ള ബസിനെ ഓർമ്മിപ്പിക്കും വിധം കെഎസ്ആർടിസി ബസിനെ രൂപമാറ്റം വരുത്തി സർവ്വീസ് നടത്തിയത്. ബസിന്റെ പേര് താമരാക്ഷൻ പിള്ള ബസ് എന്നാക്കി മാറ്റിയാണ് സർവ്വീസ് നടത്തിയത്. ബസിന്റെ മുൻഭാഗത്തെ ചില്ലിന്റെ ഇടതുഭാഗത്ത് ഡ്രൈവറുടെ കാഴ്ചമറയ്ക്കും വിധമായിരുന്നു അലങ്കാരങ്ങൾ. വശങ്ങളിലെ ചമയങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്ന വിധമായിരുന്നു.
ഞായറാഴ്ച ദിവസങ്ങളിൽ കല്യാണ പാർട്ടികൾക്കായി കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തുന്നതിൽ നിയമതടസ്സമില്ല. ഈ പഴുതിലൂടെയാണ് ഈ ആഭാസം നടത്തിയത്. എന്നാൽ വാഹനം വാടകയ്ക്ക് എടുക്കുന്ന സമയത്ത് യാതൊരു തരത്തിലുള്ള അലങ്കാരങ്ങളോ തോരണങ്ങളോ പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്. കഴിഞ്ഞയാഴ്ച കെഎസ്ആർടിസി ബസിൽ പരസ്യങ്ങൾ പോലും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പോലും ഗൗനിക്കാതെയാണ് ഈ രൂപമാറ്റം വരുത്തിയുള്ള അപകടം പിടിച്ച യാത്ര.
Comments