അമരാവതി : അനധികൃതമായി കഴുത മാംസം വിറ്റ രണ്ട് പേരെ ആന്ധ്രാപ്രദേശ് പോലീസ് പിടികൂടി. മൃഗസ്‌നേഹികളുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഴുതകളെ കശാപ്പ് ചെയ്ത് വിൽക്കുന്നതായി കണ്ടെത്തിയത്. കഴുത മാംസം ലൈംഗിക ശേഷി വർദ്ധിപ്പിക്കുമെന്ന് പ്രചരിപ്പിച്ചായിരുന്നു വിൽപ്പന.
ഗുണ്ടൂരിലെ ശ്രീനിവാസ റാവു തോട്ടയിൽ നിന്നാണ് നാഗരാംപാളയം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 20 കിലോ കഴുത മാംസവും പിടിച്ചെടുത്തു. പോലീസ് പരിശോധനയ്‌ക്ക് എത്തിയതോടെ അഞ്ച് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു മാസത്തിനിടെ രണ്ട് രണ്ടാമത്തെ തവണയാണ് പ്രദേശത്ത് നിന്ന് കഴുത മാംസം പിടിച്ചെടുക്കുന്നത് ഒക്ടോബർ 9 ന് നടത്തിയ റെയ്ഡിൽ പോലീസ് 400 കിലോ കഴുത മാംസം പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരാണ് അന്ന് അറസ്റ്റിലായത്.
കഴുതകളെ കശാപ്പ് ചെയ്യുന്നതിനും അവയുടെ ഇറച്ചി വിൽക്കുന്നതിനും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആന്ധ്രാപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും കഴുത മാംസം വിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴുതയുടെ മാംസം കരുത്തും പൗരുഷവും ലൈംഗിക ശേഷിയും വർധിപ്പിക്കുമെന്ന പ്രചാരണമാണ് ആവശ്യക്കാർ വർദ്ധിക്കാൻ കാരണം.
Comments