പാലക്കാട്: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സെക്രട്ടറിയായിരുന്ന സിഎ റൗഫിനെ പട്ടാമ്പിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എൻഐഎ സംഘമാണ് റൗഫുമായി തെളിവെടുപ്പ് നടത്തിയത്. ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തുകയും, ഇതിനായി പ്രവർത്തകരുടെ പട്ടിക തയ്യാറാക്കുകയും ചെയ്ത കേസിലാണ് തെളിവെടുപ്പ്.
വൈകീട്ടോടെയായിരുന്നു റൗഫിനെ പട്ടാമ്പിയിലെത്തിച്ചത്.
ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിലെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്തും, മേലെ പട്ടാമ്പിയിലെ ഫർണിച്ചർ കടയിലുമായിരുന്നു തെളിവെടുപ്പ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം റൗഫ് ഒളിവിൽ കഴിഞ്ഞത് പട്ടാമ്പിയിലാണ്. ഇതിന് പുറമേ ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്താൻ ഇവിടെവെച്ച് ആസൂത്രണം നടത്തിയിട്ടുണ്ട്.
രാവിലെ റൗഫുമായി എൻഐഎ സംഘം പാലക്കാട് ജില്ലാ ആശുപത്രി പരിസരത്തും മോർച്ചറിയ്‌ക്ക് പുറകിലും തെളിവെടുപ്പ് നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ശ്രീനിവാസിനെ കൊലപ്പെടുത്താൻ അക്രമികൾ ഗൂഢാലോചന നടത്തിയത് ജില്ലാ ആശുപത്രി പരിസരത്താണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവിടെയെത്തിച്ചും തെളിവെടുത്തത്. നേരത്തെ മേലെ പട്ടാമ്പിയിലെ ഫർണിച്ചർ കടയിൽ റൗഫിനെ എത്തിച്ചും തെളിവെടുപ്പ് നടന്നിരുന്നു.
അതേസമയം ഭീകര ബന്ധം സംശയിക്കുന്ന കേസ് ആയതിനാൽ അന്വേഷണം എൻഐഎ ഏറ്റെടുക്കാനാണ് സാദ്ധ്യത. ഇതിന് മുന്നോടിയായാണ് റൗഫിനെ എത്തിച്ച് തെളിവെടുത്തത് എന്നാണ് സൂചന.
Comments