കൊച്ചി : സൽപ്പേര് പോകുമെന്ന ഭയം ഗർഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള നിയമപരമായ കാരണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം കാരണങ്ങളുടെ പേരിൽ ഗർഭച്ഛിദ്ര നിയമത്തിലെ വ്യവസ്ഥകൾ മറികടന്ന് കോടതിക്ക് ഉത്തരവിടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തികമായ പിന്നോക്കാവസ്ഥയും ഗർഭച്ഛിദ്രം നടത്താൻ അനുവദിക്കുന്നതിനുള്ള കാരണമല്ലെന്ന് ജസ്റ്റിസ് വിജി അരുൺ വ്യക്തമാക്കി.
കുഞ്ഞിനോ അമ്മയ്‌ക്കോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന മെഡിക്കൽ ബോർഡിന്റെ അഭിപ്രായമല്ലാതെ മറ്റ് കാരണങ്ങളൊന്നും നിശ്ചയ സമയപരിധി കഴിഞ്ഞുള്ള ഗർഭച്ഛിദ്രത്തിന് അനുമതി നൽകാനാവില്ല. ഇരുപത്തിയെട്ട് ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കുന്നതിന് അനുമതി തേടിക്കൊണ്ട് അവിവാഹിതയായ യുവതി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് ഗർഭിണിയായതെന്നും വിവാഹത്തിൽ നിന്ന് പങ്കാളി പിന്മാറിയെന്നും യുവതിയുടെ ഹർജിയിൽ പറയുന്നു. സ്ത്രീധനത്തിന്റെ പേര് പറഞ്ഞാണ് പങ്കാളി പിന്മാറിയത്. കുടുംബം സാമ്പത്തികമായി പിന്നോക്കമാണ്. അവിവാഹിതയായ തനിക്ക് കുഞ്ഞ് ജനിച്ചാൽ സമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെടുമെന്നും യുവതിയുടെ ഹർജിയിൽ പറയുന്നുണ്ട്.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി നിയമ പ്രകാരം ഗർഭച്ഛിദ്രം നടത്താൻ അനുമതി വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. എന്നാൽ യുവതിയുടെ ഹർജി കോടതി തള്ളുകയായിരുന്നു.
Comments