ന്യൂഡൽഹി : ഇക്വറ്റോറിയൽ ഗിനിയയിൽ സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പിടിച്ചുവെച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരായ നാവികരെ നൈജീരിയൻ കപ്പലിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. ഹോട്ടൽ മുറിയിൽ നിന്ന് ഇവരെ പിടിച്ചുവെച്ച കപ്പലിലേക്ക് മാറ്റിയെന്നും ബന്ധുക്കൾ ആരോപിച്ചു. നൈജീരിയൻ കപ്പലിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും വിവരമുണ്ട്.
അതേസമയം ഇന്ത്യൻ കപ്പൽ സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആവർത്തിക്കുകയാണ് നൈജീരിയ. കപ്പലിലെ ജീവനക്കാർ ക്രൂഡ് മോഷ്ടിക്കാൻ ശ്രമിച്ചതായും നൈജീരിയ ആരോപണം ഉന്നയിക്കുന്നുണ്ട്. കപ്പലിലെ ജീവനക്കാരെ നൈജീരിയയ്‌ക്ക് കൈമാറുമെന്നും ഗിനിയ സർക്കാർ പ്രഖ്യാപിക്കുന്നുണ്ട്.
തടവിൽ വെച്ചിരിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഇന്ത്യൻ എംബസി എത്തിച്ചുനൽകിയിരുന്നു. അതേസമയം മോചിപ്പിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കപ്പലിലെ ജീവനക്കാർ വീണ്ടും വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഗിനിയ തുറമുഖത്ത് വൻ സൈന്യത്തെ വിന്യസിച്ചതായും മലയാളി ജീവനക്കാർ പറഞ്ഞു.
കപ്പൽ നിയമപരമായാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ നൈജീരിയക്ക് നൽകിയിട്ടുണ്ട്. ഇവരെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Comments