ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ ലോഗോയില്‍ ഇന്ത്യയുടെ ദേശീയ പുഷ്പമായ താമര ഉൾപ്പെടുത്തിയതിനെതിരെ കോൺഗ്രസ്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത വർഷത്തെ ജി20 ഉച്ചകോടിയുടെ ലോഗോ പ്രകാശനം ചെയ്തത് പ്രധാനമന്ത്രിയായിരുന്നു.ഇതിന് ശേഷമാണ് വിഷയത്തിൽ വിവാദവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ജി20 ഉച്ചകോടിയില്‍ താമര ഇടംപിടിച്ചത് ഞെട്ടലുണ്ടാക്കുന്നതാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം.
സ്വയം പ്രചാരം നല്കാന് കിട്ടുന്ന ഒരവസരവും മോദിയും ബിജെപിയും പാഴാക്കില്ലെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഇതിന് നാണക്കേടെന്നല്ലാതെ മറ്റൊരു വിശേഷണമില്ലെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
എന്നാൽ ഇന്ത്യയുടെ ദേശീയ പുഷ്പമായ താമര ലോഗോയിൽ ഉൾപ്പെടുത്തിയതിൽ കോൺഗ്രസിന് പ്രകോപനമുണ്ടാവേണ്ടതുണ്ടോ എന്ന സംശയമാണ് ബിജെപി ഉന്നയിക്കുന്നത്.താമര രാജ്യത്തിന്റെ ദേശീയ പുഷ്പമാണ്. താമരയാണ് ലക്ഷ്മി ദേവിയുടെ ഇരിപ്പിടം. ദേശീയപുഷ്പത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നുണ്ടോ?എന്ന ചോദ്യവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല രംഗത്തുവന്നു. ഇങ്ങനെയെങ്കിൽ നിങ്ങള്‍ കമല്‍ നാഥിന്റെ പേരിലെ ‘കമല്‍’ എടുത്ത് മാറ്റുമോയെന്നും അദ്ദേഹം പരിഹാസേന ചോദിച്ചു.
“ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ചരിത്രപരമായ അവസരത്തിൽ ഞാൻ രാജ്യത്തെ അഭിനന്ദിക്കുന്നു. ‘വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്)’ എന്ന കാഴ്ചപ്പാട് ലോകത്തോടുള്ള ഇന്ത്യയുടെ കാരുണ്യത്തിന്റെ അടയാളമാണ്. താമര ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും വിശ്വാസത്തെയും ചിത്രീകരിക്കുന്നു,” പ്രധാനമന്ത്രി ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു.
“ഈ ജി20 ലോഗോ വെറുമൊരു പ്രതീകമല്ല, അതൊരു സന്ദേശമാണ്, നമ്മുടെ സിരകളിലൂടെ ഒഴുകുന്ന ഒരു വികാരമാണ്. അതൊരു ദൃഢനിശ്ചയമാണ്, അത് ഇപ്പോൾ നമ്മുടെ ചിന്തകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുകയാണെന്നും 130 കോടി ഇന്ത്യക്കാർക്ക് ഇത് അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നവംബർ 15, 16 തീയതികളിൽ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.
Comments