കാസർകോട്: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി റെയിൽവേ പോലീസ്. മോഷണം പോയ ഫോണിൽ ഉണ്ടായിരുന്ന ഫൈൻഡ് മൈ ഫോൺ എന്ന ആപ്പാണ് മണിക്കൂറുകൾക്കകം മോഷ്ടാവിനെ വലയിലാക്കാൻ പോലീസിനെ സഹായിച്ചത്. തമിഴ്നാട് തൂത്തുക്കുടി തിരുനെൽവേലി ജെ.ജേക്കബ്(47) ആണ് അറസ്റ്റിലായത്.
എറണാകുളം സ്വദേശിനിയായ പൂർണ്ണശ്രീയുടെ ഫോണാണ് ഇയാൾ മോഷ്ടിച്ചത്. എറണാകുളത്ത് നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രയ്ക്കിടെ കോഴിക്കോടിനും തലശ്ശേരിക്കും ഇടയിൽ വച്ച് രാവിലെ ആറ് മണിയോടെയായിരുന്നു മോഷണം. ബാഗിൽ നിന്ന് കുഞ്ഞിന്റെ മാല, അരഞ്ഞാണം, ബ്രേസ്ലെറ്റ് എന്നിവയടക്കം മൂന്നര പവന്റെ സ്വർണവും പണവും മോഷ്ടിച്ച ശേഷം പഴ്സ് സീറ്റിനടിയിൽ ഉപേക്ഷിച്ചു. ഉടനെ തന്നെ കൂടെ ഉണ്ടായിരുന്ന അച്ഛന്റെ ഫോണിൽ നിന്ന് അമേരിക്കയിലുള്ള ഭർത്താവ് എം.പി.ഗിരീഷിനെ വിളിച്ച് വിവരം അറിയിച്ചു.
ഗിരീഷിന്റെ ഫോണുമായി പൂർണ്ണശ്രീയുടെ ഫോൺ ബന്ധിച്ചിരുന്നതിനാൽ ഫൈൻഡ് മൈ ആപ്പ് വഴി ഫോൺ ലൊക്കേഷൻ കൃത്യമായി മനസിലാക്കാനായി. ഫോൺ അതേ ട്രെയിനിൽ തന്നെ ഉണ്ടെന്ന് മനസിലായെങ്കിലും ആരുടെ കയ്യിലാണെന്നത് വ്യക്തമായിരുന്നില്ല. ട്രെയിൻ കണ്ണൂരിലെത്തിയപ്പോൾ റെയിൽവേ പോലീസിന് പരാതി നൽകി. തുടർന്ന് പയ്യന്നൂരിൽ ഇറങ്ങിയ ശേഷവും ഫോൺ ലൊക്കേഷൻ നിരീക്ഷിച്ച് പോലീസിന് വിവരങ്ങൾ കൈമാറി. ഫോൺ അപ്പോൾ മൊഗ്രാൽപുത്തൂർ ഭാഗത്തേക്ക് നീങ്ങുന്നതായി മനസിലാക്കി.
ബസിൽ ഇയാൾ യാത്ര തുടരുകയാണെന്ന വിവരം മനസിലാക്കിയ റെയിൽവേ പോലീസ് കാസർകോട് ട്രാഫിക് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് ബസ് തടഞ്ഞ് മോഷ്ടാവിനെ തൊണ്ടിമുതൽ സഹിതം പിടികൂടി. പതിനൊന്നരയോടെ പിടികൂടിയ പ്രതിയെ ഉച്ചയ്ക്ക് ശേഷം റെയിൽവേ പോലീസിന് കൈമാറി.
Comments